
വാരാണസി: യുക്രൈന്‍ യുദ്ധഭൂമിയില്‍(Ukraine Russia War) നിന്നെത്തി പോളിങ് ബൂത്തിലെത്തി വിദ്യാര്‍ത്ഥിനി. യുപി വാരാണസിയിലാണ് (UP Election) കൃതിക (Kritika) എന്ന പെണ്‍കുട്ടി വോട്ട് (Vote) ചെയ്യാനെത്തിയത്. വോട്ടു ചെയ്യുന്നത് തന്റെ അവകാശമാണെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലെ ഭീകരമായ അനുഭവങ്ങളില്‍ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് കൃതിക യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ നിന്നാണ് രാജ്യത്തേക്ക് വിമാനം കയറിയത്. യുദ്ധം രൂക്ഷമായ ഖാര്‍ഖീവില്‍ നിന്നാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തിയത്.
ഞങ്ങള്‍ സ്വയം രക്ഷപ്പെട്ട് അതിര്‍ത്തിയിലെത്തുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചു. യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ കുട്ടികളുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായെന്ന് പെണ്‍കുട്ടി പറഞ്ഞു. യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം ഇന്ത്യയില്‍ തുടരാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തുടര്‍പഠനത്തിന് ഇന്ത്യയില്‍ സൗകര്യം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായാല്‍ യുക്രൈനിലേക്ക് തിരിച്ചുപോകില്ല. അല്ലെങ്കില്‍ തിരിച്ച് അങ്ങോട്ടുതന്നെ പോകുമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
ഓപ്പറേഷന്‍ ഗംഗയിലൂടെ 16000ത്തോളം വിദ്യാര്‍ത്ഥികളെയാണ് ഇതുവരെ ഇന്ത്യയില്‍ എത്തിച്ചത്. സമി, ഖാര്‍ഖീവ് പ്രദേശങ്ങളിലൊഴികെ ബാക്കിയെല്ലാ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എത്തിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച വൈകിട്ട്, നാറ്റോയോട് യുദ്ധവിമാനം ആവശ്യപ്പെട്ട് സെലൻസ്കി
മോസ്കോ: റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച ഇന്ന് വൈകിട്ട് ബലറൂസിൽ നടക്കും. നേരത്തെ യുക്രൈൻ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും ചർച്ചക്കെത്തുമെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. പ്രതിനിധി സംഘം ബലറൂസിലേക്ക് പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. റഷ്യൻ സംഘവും ബലറൂസിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെയാണ് ചർച്ച നടക്കുക.
അതേ സമയം, യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് സുരക്ഷ നൽകാൻ ഇനിയെത്ര മരണം വേണ്ടിവരുമെന്നും നാറ്റോ രാജ്യങ്ങളോട് സെലെൻസ്കി ചോദിച്ചു. നാറ്റോ നേരിട്ട് ഇടപെടാത്ത സാഹചര്യത്തിലാണ് സെലൻസ്കിയുടെ പ്രതികരണം.
അതിനിടെ, യുക്രൈനിൽനിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത പാതയൊരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം മൂന്നാം ദിവസവും നടപ്പായില്ല. സുരക്ഷിത ഇടനാഴിയിൽ അടക്കം സ്‌ഫോടനങ്ങൾ ഉണ്ടായതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം ഒഴിപ്പിക്കൽ നിർത്തിവെച്ചു. നാലു നഗരങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പ്രഖ്യാപിച്ച സുരക്ഷിത പാതകൾ റഷ്യയിലേക്ക് ആയതിന് എതിരെ യുക്രൈൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതും രക്ഷാ പ്രവർത്തനം നിർത്തിവെച്ചതും. ആരാണ് വെടിനിർത്തൽ ലംഘിച്ചതെന്നതിൽ വ്യക്തതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam