
ദില്ലി : പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങൾ. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ എല്ലാ വഴിയും നോക്കുമെന്നും സജ്ജമാണെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാർ കരുതിയിരിക്കണമെന്ന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു. ഇറാനിലെ സാഹചര്യം ഇരു രാജ്യങ്ങളും ചർച്ച ചെയ്തെന്നും ജയശങ്കർ അറിയിച്ചു. നേരത്തെ ഇറാൻ വിദേശകാര്യമന്ത്രി നടത്താനിരുന്ന ഇന്ത്യ സന്ദർശനം മാറ്റി വച്ചു.
സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 8 മുതൽ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേർ കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായ പ്രദേശത്ത് ഇന്റർനെറ്റ് അടക്കം നിരോധിച്ചിരിക്കുകയാണ്.
അമേരിക്കയ്ക്ക് സൗകര്യമൊരുക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
പ്രക്ഷോഭകാരികളെ സഹായിക്കാൻ അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കിൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന അയൽരാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഇറാനിൽ സൈനിക നടപടി സ്വീകരിക്കുമെന്ന ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ നീക്കം.
ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളങ്ങളിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി നയതന്ത്ര പ്രതിനിധികൾ വെളിപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷത്തെ മിസൈൽ ആക്രമണത്തിന് മുന്നോടിയായി നടന്നത് പോലെയുള്ള വലിയ തോതിലുള്ള സൈനിക പിന്മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam