ഡിജിപി സ്ഥാനം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച പാണ്ഡെ ഇപ്പോള്‍ മതപ്രഭാഷകന്‍

By Web TeamFirst Published Jun 26, 2021, 2:20 PM IST
Highlights

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഭഗവത് ഗീത അടിസ്ഥാനമാക്കി കൃഷ്ണകഥകളാണ് പാണ്ഡെ പറയുന്നത്. എല്ലാ ദിവസവും രണ്ട് മണിക്ക് തുടങ്ങി മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. 

പട്‌ന: ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പുതിയ വേഷത്തില്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡിജിപി സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ച പാണ്ഡെ ഇപ്പോള്‍ മതപ്രഭാഷകനായി മാറി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഭഗവത് ഗീത അടിസ്ഥാനമാക്കി കൃഷ്ണകഥകളാണ് പാണ്ഡെ പറയുന്നത്. എല്ലാ ദിവസവും രണ്ട് മണിക്ക് തുടങ്ങി മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 1987 ബാച്ച് ഐപിഎസുകാരനായ പാണ്ഡെ ഡിജിപി സ്ഥാനം ഉപേക്ഷിച്ച് ജെഡിയുവില്‍ ചേര്‍ന്നത്. ബക്‌സര്‍ ജില്ലയിലെ ഗെരുവ ഗ്രാമത്തിലാണ് പാണ്ഡെ ജനിച്ചത്. പട്‌ന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഐപിഎസില്‍ ചേര്‍ന്നു. സംസ്‌കൃത പണ്ഡിതനായ പാണ്ഡെ നേരത്തെയും മതപരിപാടികളില്‍ സജീവമായിരുന്നു.

ഗായകനായ പാണ്ഡെ ഭക്തിഗാന ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാണ്ഡെ പാടിയ ഗാനം ബിഹാറില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ബോളിവുഡ് ഗായകന്‍ ദീപക് താക്കൂറാണ് ഗാനം ഒരുക്കിയത്. ശിവക്ഷേത്രമായ ഹരിഹര്‍നാഥിലെ സ്ഥിര സന്ദര്‍ശകനാണ് പാണ്ഡെ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതോടെ സര്‍വീസില്‍ തിരിച്ചെത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!