
ദില്ലി : അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വൻ വിജയത്തോടെ അധികാരം നിലനിർത്തുമെന്ന് പ്രവചനം. ആകെ 126 സീറ്റുകളുള്ള അസം നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളെല്ലാം തന്നെ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം കടക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
വിവിധ ഏജൻസികളുടെ കണക്കുകൾ പരിശോധിച്ചാൽ എൻഡിഎയുടെ ആധിപത്യം പ്രകടമാണ്. ജെവിസി എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 88 മുതൽ 101 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, ആക്സിസ് മൈ ഇന്ത്യ 88-100 സീറ്റുകൾ വരെ ഭരണകക്ഷിക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു. ഏറ്റവും കുറഞ്ഞ സീറ്റുകൾ പ്രവചിച്ച പീപ്പിൾസ് പൾസ് പോലും എൻഡിഎയ്ക്ക് 68-72 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്, ഇത് കേവല ഭൂരിപക്ഷത്തിന് മുകളിലാണ്. മറുഭാഗത്ത് കോൺഗ്രസ് സഖ്യത്തിന് പരമാവധി 40 സീറ്റുകൾ വരെ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് പ്രവചിക്കുന്നത്.
മാട്രിസ് പോലുള്ള ഏജൻസികൾ മറ്റുള്ളവർക്ക് 6 മുതൽ 12 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ടെങ്കിലും, അതൊന്നും തന്നെ എൻഡിഎയുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനവിശ്വാസമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എക്സിറ്റ് പോളുകൾ യാഥാർത്ഥ്യമായാൽ അസമിൽ എൻഡിഎ സഖ്യം കരുത്തുറ്റ ഭരണത്തുടർച്ചയിലേക്ക് നീങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam