
ഉദുമലൈപേട്ട: തമിഴ്നാട് ഉദുമലൈപേട്ടയിൽ കിണർ നിർമാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിർമാണ തൊഴിലാളി മരിച്ചു. പാറ പൊട്ടിക്കാൻ സ്ഫോടക വസ്തുക്കൾ കുഴിയിൽ നിറയ്ക്കുന്നതിനിടെ ആയിരുന്നു അപകടം. സംഭവത്തില്‍ സ്ഥലം ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഉദുമലൈപേട്ടയിലെ ചെല്ലദുരൈ എന്നയാളുടെ കൃഷിഭൂമിയിൽ ജലസേചന ആവശ്യത്തിന് കിണർ കുഴിക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം കുഴിച്ചു ചെന്നപ്പോൾ പാറ കണ്ടതിനെ തുടർന്ന് സ്ഫോടകവസ്തു എത്തിച്ചു പാറ പൊട്ടിച്ച് കിണര്‍ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. പാറയിലെ കുഴിയിൽ സ്ഫോടകവസ്തു നിറയ്ക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കിണറ്റിലുണ്ടായിരുന്ന തൊഴിലാളിയായ കള്ളിമണ്ടയം സ്വദേശി മണി തൽക്ഷണം മരിച്ചു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ശരീരഭാഗങ്ങൾ കിണറിന് പുറത്തേക്ക് ചിതറിത്തെറിച്ചു.
എന്നാല്‍ കിണർ നിർമാണത്തിന് സ്ഫോടകവസ്തു ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. അനധികൃതമായി സ്ഫോടകവസ്തു സംഘടിപ്പിച്ചതിനും തൊഴിലാളികളെ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യിപ്പിച്ചതിനും സ്ഥലമുടമ ചെല്ലദുരൈക്കെതിരെ കിരാനൂർ പൊലീസ് കേസെടുത്തു. നിരോധിത സ്ഫോടകവസ്തുവാണോ ഉപയോഗിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതുറപ്പാക്കാൻ ഫോറൻസിക് പരിശോധനക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരത്തില്‍ വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തിയിരുന്നു. കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്. റോഡിനോട് ചേർന്നായിരുന്നു കിണർ. സമീപത്ത് നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ഉൾപ്പെടെയാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിനോട് ചേർന്ന് ചെറിയ ഒരു റോഡും സമീപത്ത് കനാലുമാണ് ഉള്ളത്. സമീപത്തെ കനാലിൽ വെള്ളം വന്ന ശേഷമാണ് കിണർ ഇടിഞ്ഞ് താഴാൻ തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തങ്കരാജന്‍റെ വീട്ടിലെ കിണർ ഇടിഞ്ഞതിന് പിന്നാലെയാണ് സരോജത്തിന്‍റെ വീട്ടിലെ കിണറും ഇടിഞ്ഞ് താഴ്ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam