
നോയിഡ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ തന്ത്രം മാറ്റുന്നതായി അപ്പാർട്ട്മെൻ്റ് ഉടമകളുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നു. വ്യാജ അറസ്‌റ്റ് വാറൻ്റുകളുപയോഗിച്ച് പൊലീസിന്റെയോ കോടതിയുടെയോ മറ്റ് അന്വേഷണ ഏജൻസികളുടെ പേരിലോ ആൾമാറാട്ടം നടത്തുകയും കൊള്ളയടിക്കാൻ ഫ്ലാറ്റുകളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് മുന്നറിയിപ്പ്.
അതേസമയം, സർക്കുലർ അത്തരത്തിലുള്ള സംഭവത്തെ ചൂണ്ടിക്കാട്ടുന്നില്ലെങ്കിലും ഡിജിറ്റർ അറസ്റ്റ് തട്ടിപ്പുകാർ ഇത്തരമൊരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് സർക്കുലറിൽ പറയുന്നത്. പൊലീസും അത്തരത്തിലുള്ള ഒരു കേസിനെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കോടതി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാൾ അടുത്തിടെ ഒരു താമസക്കാരൻ്റെ അറസ്റ്റ് വാറൻ്റുമായി ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും സർക്കുലറിൽ പറയുന്നു. പരിശോധനയ്ക്ക് ശേഷം ഗാർഡുകൾ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചെങ്കിലും, പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കൂട്ടാളികളുമായി തട്ടിപ്പുകാരൻ മടങ്ങിയെത്തി. സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ ഡ്യൂട്ടി നിർവ്വഹിക്കുന്നതിൽ നിന്ന് തടഞ്ഞാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അവർ കാവൽക്കാരെ ഭീഷണിപ്പെടുത്തി അകത്ത് പ്രവേശിച്ചു. താമസക്കാരനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പലതവണ മുട്ടിയിട്ടും ഇയാൾ വാതിൽ തുറന്നില്ല. തട്ടിപ്പ് സംഘമെന്ന് സംശയിക്കുന്ന സംഘം അൽപ സമയത്തിന് ശേഷം തിരികെ പോയെന്നും പറയുന്നു.
Read More... 'സാർ, നിങ്ങൾക്കെന്നെ കാണുന്നില്ലേ സാർ, പോയോ?'; തട്ടിപ്പുകാർക്ക് എട്ടിന്റെ പണികൊടുത്ത് യുവാവ്
സൊസൈറ്റിയുടെയോ താമസക്കാരൻ്റെയോ പേര് സർക്കുലറിൽ രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലുള്ള ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സന്ദർശകരുടെ സമഗ്രമായ സുരക്ഷാ പരിശോധനകൾ, സർക്കാർ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരുടെ ശരിയായ പരിശോധന, സംശയാസ്പദമായ ആളുകളെ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുക, അപരിചിതർക്ക് വാതിൽ തുറക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam