
ദില്ലി: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ എംബസി ആരംഭിച്ചതിന് അറസ്റ്റിലായ ഹർഷ് വർധൻ ജെയിൻ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. പത്തു വർഷത്തിനിടെ ഇയാൾ 162 വിദേശ യാത്രകളാണ് നടത്തിയത്. 25 ഷെൽ കമ്പനികളും 10 വിദേശ ബാങ്ക് അക്കൗണ്ടുകളും ഇയാളുടെ ഹർഷ് വർധന്‍റെ പേരിലാണ്. ഇയാളുടെ വിദേശബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരം തേടിയിട്ടുണ്ട്.
തന്റെ പേരിലുള്ള തട്ടിക്കൂട്ട് കമ്പനികളിലൂടെ വിദേശ ജോലി തട്ടിപ്പ് നടത്തിയാണ് ഹർഷ് വർധൻ പണമുണ്ടാക്കിയത്. നയതന്ത്ര പ്രതിനിധികൾ ഉപയോഗിക്കുന്ന 12 ഡിപ്ലോമാറ്റിക് പാസ്പോർട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ബ്രിട്ടൻ, യുഎഇ, മൗറീഷ്യസ്, തുർക്കി, ഫ്രാൻസ്, ഇറ്റലി, ബൾഗേറിയ, കാമറൂൺ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, ശ്രീലങ്ക, ബെൽജിയം അടക്കമുള്ള രാജ്യങ്ങളാണ് ഇയാൾ 10 വർഷത്തിനുള്ളിൽ സന്ദർശിച്ചത്. ഉത്തർ പ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കനി നഗറിൽ വാടകയ്ക്ക് എടുത്ത ബംഗ്ലാവിലാണ് ഇയാൾ വ്യാജ എംബസി തയ്യാറാക്കിയത്. അന്വേഷണ സമയത്ത് വെസ്റ്റാർട്ടിക്കയുടെ അംബാസിഡർ എന്നായിരുന്നു ഇയാൾ പൊലീസിനോട് വിശദമാക്കിയത്.
ഇയാളുടെ തട്ടിക്കൂട്ട് കമ്പനികളിൽ ഏറിയതിലും ഇയാൾ തന്നെയാണ് നിർണായക പദവികൾ വഹിക്കുന്നത്. 10 വർഷത്തിനിടെ യുഎഇ മാത്രം 30 തവണയാണ് ഇയാൾ സന്ദർശിച്ചത്. വളരെ വിശാലമായ തട്ടിപ്പ് രീതിയാണ് ഇയാളുടേതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെസ്റ്റ് ആർക്ടിക്ക, സെബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൈക്രോനേഷനുകൾ എന്ന് വിളിക്കപ്പെടുന്നവയുടെ കോൺസൽ അംബാസഡർ ആയി സ്വയം പരിചയപ്പെടുത്തിയ 47കാരൻ, വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുകൾ ഉപയോഗിച്ചെന്ന് ഉത്തർപ്രദേശ് പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം) വിശദമാക്കിയിരുന്നു. നാല് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. 44,70,000 രൂപയും ഒന്നിലധികം രാജ്യങ്ങളുടെ വിദേശ കറൻസിയും കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam