'നിയമങ്ങളെ പിന്തുണച്ചവർ', സമിതിയോട് സമരസപ്പെടില്ല, സമരം 50-ാം നാളിൽ

By Web TeamFirst Published Jan 13, 2021, 12:04 AM IST
Highlights

ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കർഷക സംഘടനകൾ വ്യക്തമാക്കി

ദില്ലി: കേന്ദ്രസർക്കാരിന്‍റെ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ട് നിയമങ്ങൾ പഠിച്ച് നിർദ്ദേശം നല്കാൻ  സുപ്രീംകോടതി നിയോഗിച്ച നാലംഗ വിദഗ്ദ സമിതി കർഷക സംഘടനകൾ തള്ളിക്കളയുകയാണ്. സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനുപിന്നിൽ കേന്ദ്രം സര്‍ക്കാരാണെന്നും കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കർഷക സംഘടനകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കർഷക സംഘടനകളുടെ കേന്ദ്രകമ്മിറ്റി യോഗത്തിലുണ്ടാകും. സമരവേദി മാറ്റേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.

18ാം തിയതി  വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് തീരുമാനം. എന്നാൽ ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ സുപ്രിംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിംഗു കർഷക സംഘടനകളുടെ നേതാക്കളും ഇന്ന് യോഗം ചേരും. കാർഷിക ബില്ലുകൾ കത്തിച്ച് കർഷകർ ഇന്ന് പ്രതിഷേധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് താൽകാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതി സ്വീകാര്യമല്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. സ്വതന്ത്ര നിലപാടുള്ള ആരും സമിതിയിൽ ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്.

സമിതിയിലെ രണ്ട് കർഷക നേതാക്കളും നേരത്തെ നിയമത്തെ അനുകൂലിച്ച് കത്ത് നല്കിയവരാണെന്നും വിഗദ്ധരായ അശോക് ഗുലാത്തിയും ജോഷിയും പരിഷ്ക്കാരത്തിന് ശുപാർശ നല്കിയവരെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. വിദഗ്ധ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര നിർദേശം നേരത്തെ കർഷക സംഘടനകൾ തള്ളിയതാണ്. പുതിയ സമിതിയിൽ അതിനാൽ പ്രതീക്ഷയില്ലെന്നാണ് സംഘടനകളുടെ നിലപാട്. പഞ്ചാബിൽ നിന്നുള്ള 31 കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിൽ സമിതിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സുപ്രീം കോടതിയുടെ താൽക്കാലിക ഇടപെടലിന് വഴങ്ങി സമരം അവസാനിപ്പിച്ചാൽ നിയമങ്ങൾ റദ്ദാകില്ലെന്നാണ് പൊതുവികാരം.

സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കർഷകവിരുദ്ധ നിയമങ്ങളെ പിന്തുണച്ചവരിൽ നിന്ന് നീതി പ്രതീക്ഷിക്കാമോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും വരെ സമരം അവസാനിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. നിയമം സ്റ്റേ ചെയ്തത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും എന്നാൽ കോടതി രൂപീകരിച്ച സമിതിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചത്.


അതേസമയം നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം. സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻറ് ഭുപീന്ദർ സിംഗ് മാൻ, മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണ് സമിതി അംഗങ്ങൾ.

അതിനിടെ കർഷക സമരത്തിന്‍റെ ഭാഗമാകാൻ കേരളത്തിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിൽ ദില്ലിയിലേക്ക് യാത്ര തിരിച്ച വളണ്ടിയർമാർ ഇന്ന് രാത്രിയോടെ ജയ്‌പൂരിൽ എത്തും. നാളെ ഷാജഹാൻപൂർ അതിർത്തിയിലേക്കും ഇവരെത്തും.

click me!