കരൂർ ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ച വിജയിനെതിരെ സെന്തിൽ ബാലാജി. ദുരന്തമുണ്ടായപ്പോൾ വിജയ് അവിടെ നിന്നും ഓടിയില്ലേയെന്ന് ചോദിച്ച ബാലാജി, വിമാനത്താവളത്തിൽ നിന്നുള്ള വിജയിന്റെ പഴയ ദൃശ്യങ്ങൾ പങ്കുവെച്ചു
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് പൊലീസിനെയും മുൻ ഡി എം കെ സർക്കാരിനെയും വിമർശിച്ച മുഖ്യമന്ത്രി സി ജോസഫ് വിജയിന് മറുപടിയുമായി ഡി എം കെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി രംഗത്ത്. കരൂരിൽ ദുരന്തമുണ്ടായപ്പോൾ അവിടെ നിന്നും വിജയ് ഓടിയില്ലേ എന്നായിരുന്നു ബാലാജിയുടെ ചോദ്യം. ദുരന്തത്തിന് പിന്നാലെ വിജയ് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങുന്ന പഴയ ദൃശ്യങ്ങൾ പങ്കുവച്ചാണ് ബാലാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ ഇത്രയധികം ആളുകൾ മരിച്ചതായി അറിയിച്ചിട്ടും, ദുരന്തബാധിതരായ ജനങ്ങളെ കാണാൻ പോകാതെ പ്രത്യേക വിമാനം കയറി ഓടിയത് ആരാണെന്ന് കരൂരിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം കുറിച്ചു.
കനിമൊഴിയുടെ വിമർശനം
നേരത്തെ ഡി എം കെ നേതാവും എം പിയുമായ കനിമൊഴിയും വിജയിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ദുരന്തം ഒരു വൈകാരിക വിഷയമാണെന്നും അതിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും കനിമൊഴി ഓർമ്മിപ്പിച്ചു. കരൂർ ദുരന്തസമയത്ത് ജനങ്ങൾക്കൊപ്പം നിന്നത് ആരാണെന്നും ഓടിപ്പോയത് ആരാണെന്നും ജനങ്ങൾക്ക് നന്നായി അറിയാമെന്നും കനിമൊഴി തിരിച്ചടിച്ചു. അപകടത്തിന് ശേഷം ആദ്യമായി ഇന്ന് കരൂരിലെത്തിയ വിജയ്, ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഡി എം കെ രംഗത്തെത്തിയത്.
വിജയിന്‍റെ കരൂർ പ്രസംഗം
സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡി എം കെ സർക്കാരിനെയും രൂക്ഷ വിമർശിച്ചാണ് മുഖ്യമന്ത്രി വിജയ് ഇന്ന് രംഗത്തെത്തിയത്. ആൾക്കൂട്ട ദുരന്തത്തിന്റെ 285 -ാം നാൾ കറുപ്പ് അണിഞ്ഞാണ് വിജയ് കരൂരിലെത്തിയത്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. പെരമ്പലൂരിലെ തന്റെ പൊതുയോഗം അവസാനനിമിഷം തടഞ്ഞ പൊലീസ്, കരൂരിൽ മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയർത്തി. പൊലീസ് അനുമതിക്ക് പിന്നിലെ നാടകവും ചതിയും മനസിലായില്ലെന്നും വിജയ് വിവരിച്ചു. പൊലീസിന് വേണമെങ്കിൽ യോഗം റദ്ദാക്കാമായിരുന്നു. ഞാൻ പൊലീസിനെ വിശ്വസിച്ചു, നാടകം അറിഞ്ഞില്ല. കരൂരിൽ ജീവൻ നഷ്ടമായവരുടെ ഓർമ നിലനിർത്താനും, രാഷ്ട്രീയ ഗൂഢാലോചന മറക്കാതിരിക്കാനുമായി സ്മാരകം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളായ 32 പേരെ സർക്കാർ സർവീസിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവും വിജയ് കൈമാറി.

