അക്രമസംഭവങ്ങളെ അപലപിച്ച് കർഷക സംഘടനകൾ: സമാധാനപരമായ സമരത്തെ അട്ടിമറിച്ചെന്നും ആരോപണം

By Web TeamFirst Published Jan 26, 2021, 4:15 PM IST
Highlights

ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു. 

ദില്ലി: കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു. 

അതേസമയം 72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന് പൂർണപിന്തുണ നൽകിയ കർഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.

സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിൽ നിന്ന് - 

രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീർത്തും സമാധാനപരമായ സമരമാണ് കർഷകസംഘടനകൾ നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയിൽ ഇന്ന് നടന്ന സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. 

click me!