കർഷകർ വീണ്ടും തെരുവിലേക്ക്; പ്രതിഷേധം കേന്ദ്ര സർക്കാരിനെതിരെ, എല്ലാ രാജ്ഭവനിലേക്കും മാർച്ച്

By Web TeamFirst Published Nov 26, 2022, 6:08 AM IST
Highlights

മാർച്ചിനൊടുവിൽ രാഷ്ട്രപതിക്ക് നൽകാനായി നിവേദനം ഗവർണർമാർക്ക് കൈമാറും

ദില്ലി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കർഷക സമരം ശക്തിയാർജ്ജിക്കുന്നു. താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ ലംഘിച്ചെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ഇന്ന് മുതലാണ് സമരം ആരംഭിക്കുന്നത്.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കർഷകർ മാർച്ച് നടത്തും. 2020 ലെ കർഷകരുടെ ദില്ലി മാർച്ചിന്റെ വാർഷികത്തിലാണ് 33 സംഘടനകളുടെ സമരം. വായ്പ എഴുതി തള്ളുക, ലഖിംപൂരിലെ കർഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെക്കുന്നുണ്ട്. മാർച്ചിനൊടുവിൽ രാഷ്ട്രപതിക്ക് നൽകാനായി നിവേദനം ഗവർണർമാർക്ക് കൈമാറും. കർഷകസമരത്തിന്‍റെ അടുത്തഘട്ടത്തിന്‍റെ ആരംഭമെന്നാണ് ഇന്നത്തെ സമരത്തെ കർഷകർ  വിശേഷിപ്പിക്കുന്നത്.

ഡിസംബർ ഒന്നുമുതൽ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാർട്ടികളിലെയും എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു .തങ്ങളുടെ ആവശ്യങ്ങൾ പാർലമെന്‍റിലും നിയമസഭകളിലും ഉയർത്താനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് സമരം.  2024 ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ  വാഗ്ദാനലംഘനം ഉയർത്തി സർക്കാരിനെതിരെ വൻ സമരത്തിന് കൂടിയാണ് കർഷകർ തയ്യാറെടുക്കുന്നത്.

click me!