
അഹമ്മദാബാദ്: ഗുജറാത്തിൽ ദുരഭിമാനക്കൊല. ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് (22) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബിൽ ഫറൂഖ് (38) എന്നിവരാണ് പ്രതികൾ. യുവതിയുടേത് അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
സർക്കേജിലെ ഗെൽജിപുരയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ എത്തിച്ച ശേഷം ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതി റോഡപകടത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഓഗസ്റ്റ് 12ന് രാത്രി സഹോദരനായ ഹാബിലിനൊപ്പം യുവതി ബൈക്കിൽ പോകവെ അജ്ഞാത വാഹനം ബൈക്കിന് പിന്നിൽ ഇടിച്ചുവെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. തലയ്ക്ക് പിന്നിലും കാലിലും ഗുരുതര പരിക്കേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 13-ാം തീയതി മരണപ്പെട്ടു.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മരണം വാഹനാപകടം മൂലമല്ലെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും കണ്ടെത്തിയത്. സോഫിയയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച ഹാബിൽ, വസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചുറ്റിക എടുത്ത് മൂന്നുതവണ തലയ്ക്കടിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സഹായത്തിനായി ഫറൂഖ് സ്ഥലത്ത് ഉണ്ടായിരുന്നു. തുടർന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് എത്തിച്ച് അപകടത്തിൽപെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നത്തി. സംഭവത്തിൽ പ്രതികൾ പരാതി നൽകിയിരുന്നതായും പൊലീസ് അറിയിച്ചു.
മൂന്നുമാസം മുമ്പാണ് സോഫിയയുടെയും ആൺസുഹൃത്തിൻ്റെയും വീഡിയോ പ്രചരിച്ചത്. സംഭവത്തിൽ യുവതിയെ താക്കീത് ചെയ്ത പിതാവും സഹോദരനും മറ്റുള്ളവരുമായി സംസാരിക്കുന്നതും വിലക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബത്തിൻ്റെ സൽപ്പേര് സൂക്ഷിക്കാൻ വേണ്ടി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട സോഫിയ ജുഹാപുരയിലെ ആശുപത്രി ജീവനക്കാരിയാണ്. പ്രതികളായ ഇരുവരും ഫാബ്രിക്കേഷൻ ബിസിനസുകാരാണ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam