
ദില്ലി: വിശ്വപ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം അറിയിച്ചത്. ദില്ലിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ തൻ്റെ ക്യാമറയിലൂടെ രാജ്യത്തിൻ്റെ ആത്മാവ് പകർത്തിയെടുത്ത പ്രതിഭയാണ് അഗ്ഗേഹം. ഇന്ന് പാകിസ്ഥാൻ്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ഗ്രാമത്തിൽ 1942-ലായിരുന്നു ഇദ്ദേഹത്തിൻ്റെ ജനനം. ഭോപ്പാൽ വാതക ദുരന്തത്തിൻ്റെ ഭീകരത ലോകം കണ്ടത് റായിയുടെ ക്യാമറ കണ്ണിലൂടെയായിരുന്നു.
ലോകപ്രശസ്തമായ 'മാഗ്നം ഫോട്ടോസിൽ' അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് അദ്ദേഹം. 1972-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അമേരിക്കയിലെ 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' (1992) ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ ജീവിത മുഹൂർത്തങ്ങൾ അദ്ദേഹം തന്റെ ക്യാമറയിലൂടെ അനശ്വരമാക്കി. 50-ലധികം ഫോട്ടോ ബുക്കുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവിൽ എഞ്ചിനീയറായിരുന്ന റായ്, സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായിരുന്ന എസ്. പോളിന്റെ സ്വാധീനത്തിലാണ് ക്യാമറ കൈയ്യിലെടുത്തത്. 1965-ൽ 'ദി സ്റ്റേറ്റ്‌സ്‌മാൻ' പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നു. പിന്നീട് 'സൺഡേ', 'ഇന്ത്യ ടുഡേ' തുടങ്ങിയ മാധ്യമങ്ങളിലും പ്രവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam