
ചെന്നൈ: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി പുതുച്ചേരി തീരത്ത് കരയിൽ പ്രവേശിക്കും. കുറച്ചു മണിക്കൂറുകൾ മാത്രമാണ് ചുഴലിക്കാറ്റിന്റെ വേഗത കൈവരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായ ശേഷം അതി തീവ്രന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ശനിയാഴ്ച രാവിലെ പുതുച്ചേരി തീരത്ത് കാരക്കലിനും മഹാബലി പുരത്തിനും ഇടയില്‍ കര തൊടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മണിക്കൂറിൽ പരമാവധി 70 കി.മീ വരെ വേഗതയിലായിരിക്കും കരയിലെത്തുക.
കരയിൽ പ്രവേശിച്ച ശേഷം ശക്തി കുറഞ്ഞ് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ മുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ടുതന്നെ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴ കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സൗദി അറേബ്യ നിർദേശിച്ച ഫെംഗൽ (FENGAL) എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. മയിലാടുതുറൈ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തമിഴ്നാട്ടിൽ പലയിടങ്ങളിലും മഴ തുടരുകയാണ്. പലയിടത്തും കൃഷി നശിച്ചു. മഴക്കെടുതിയെ തുടർന്ന് അറുമ്പാക്കം, വിരുഗംപാക്കം പ്രദേശങ്ങൾ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam