
ന്യൂഡൽഹി: ജന്തർമന്തറിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരേ പൊലീസ് കേസെടുത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കാളിയായ രുചിക സിംഗി(25)നെതിരേയാണ് നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടരന്വേഷണത്തിനായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ ജൂലായ് 23-ന് രുചിക സിംഗ് നടത്തിയ പരാമർശത്തിലാണ് ഇവർക്കെതിരേ പൊലീസിൽ പരാതി എത്തിയത്. യുവതി നടത്തിയ പരാമർശം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനെ അവഹേളിക്കുന്നതാണെന്നും പൊതുസമാധാനം തകർക്കുന്നതാണെന്നുമാണ് പരാതിയിലെ ആരോപണം. തുടർന്നാണ് നോയിഡ എക്സ്പ്രസ് വേ പൊലീസ് യുവതിക്കെതിരേ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, യുവതിക്കെതിരേ പൊലീസ് കേസെടുത്തതിനെതിരേ സിജെപി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. രുചിക സിംഗ് നടത്തിയ പരാമർശങ്ങൾ തെറ്റായിരിക്കാമെങ്കിലും ഇത്തരം നടപടികൾ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. തീർച്ചയായും അപകീർത്തികരമായ ഭാഷ ഉപയോഗിച്ചാൽ ആർക്കും അതിനെതിരേ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ ഫയൽചെയ്യാം. എന്നാൽ, പ്രതിഷേധക്കാർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കുന്നത് അപലപനീയമാണ്. അധിക്ഷേപകരമായ ഭാഷയുടെ പേരിൽ ആരും ശിക്ഷിക്കപ്പെടാൻ പാടില്ല. അവർ ഉപയോഗിച്ച ഭാഷ ശരിയാണെന്നല്ല താൻ പറയുന്നത്. അവർ ഉപയോഗിച്ച ഭാഷ തെറ്റായിരിക്കാം. അത് ചിലരെ അധിക്ഷേപിക്കുന്നതാകാം. പക്ഷേ, അവർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും സൗരവ് ദാസ് പറഞ്ഞു.
വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് യുവതലമുറയോട് പറയാനുള്ളത്. ആളുകൾക്കെതിരേ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണം. പക്ഷേ, ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ നടപടികൾ ഒരിക്കലും സ്വീകാര്യമല്ല. അങ്ങനെയുണ്ടാകരുത്. ഏതെങ്കിലും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി പൊലീസ് സേന അവരുടെ അധികാരം ദുരുപയോഗം ചെയ്യരുതെന്നും സൗരവ് ദാസ് പറഞ്ഞു.
അതിനിടെ, ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരേ മാത്രമേ നടപടിയുണ്ടാവുകയള്ളൂ എന്ന് ഡൽഹി ആഭ്യന്തര മന്ത്രി ആഷിശ് സൂദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത അറസ്റ്റിലായ മറ്റുള്ളവർക്കെതിരേ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്. ആ നിലപാടിന്റെ ഭാഗമായാണ് നടപടിയുണ്ടാകില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏതെങ്കിലും സാമൂഹികവിരുദ്ധർ അക്രമം അഴിച്ചുവിടാനുള്ള അവസരമായി വിദ്യാർഥി പ്രക്ഷോഭത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ നടപടിയുണ്ടാകുമെന്നും ഡൽഹി ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam