
ദില്ലി: ദില്ലിയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. രാജ്യസഭയില്‍ നടന്ന പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.
ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയോട് സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ മല്ലികാർജുന ഖാർഗെ അടക്കമുള്ളവരുടെ ചർച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാൽ ഡിഎംകെ സഭ ബഹിഷ്കരിച്ചില്ല. വോട്ടെടുപ്പിൽ പങ്കെടുത്ത ഡിഎംകെ, ഭേദഗതികൾ നിർദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൻ്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ പരീക്ഷാ ഭേദഗതി ബില്ല് പാസാകുകയായിരുന്നു. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ബില്ല് പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.
അതിനിടെ, ഇന്ന് കൂടുതൽ നിയമനിർമ്മാണങ്ങൾക്കുള്ള ആലോചനകൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന. ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. അടുത്തയാഴ്ച ചില പ്രധാന ബില്ലുകൾ പാർലമെൻ്റിൽ വരുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ എഫ്സിആർഎ ബില്ലും ഉൾപ്പെടാനാണ് സാധ്യത. കൂടാതെ, മണ്ഡല പുനർനിർണയത്തിനും വനിതാ സംവരണത്തിനുമുള്ള ബില്ലുകൾ കൂടി സർക്കാർ വീണ്ടും കൊണ്ടുവരുമോ എന്നതും പ്രധാനമാണ്. ഡിഎംകെയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയാൽ മാത്രമേ ബില്ല് പാസാക്കാൻ സർക്കാരിനാകൂ.
അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കണമെന്ന് ഭരണപക്ഷം സഭയിൽ ആവശ്യപ്പെടും. സഭാ മര്യാദകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അനുരാഗ് താക്കൂർ ആണ് അവകാശ ലംഘന നോട്ടീസ് നൽകിയത്. പൊലീസ് നടപടി, അയോധ്യ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളിൽ അടിയന്തര പ്രമേയത്തിന് ഇന്ത്യ സഖ്യം നോട്ടീസ് നൽകിയിട്ടുണ്ട്.
കോക്റോച്ച് ജനത പാർട്ടി (സിജെപി) സമരത്തിനെതിരായ 13 കേസുകൾ ദില്ലി സർക്കാർ പിൻവലിച്ചു. 15 എഫ്ഐആർ ആണ് ദില്ലി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ അന്വേഷണം തുടരും. സമരത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് ഫരീദാബാദ് സ്വദേശിയായ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam