
ദില്ലി: തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് തീപിടിച്ചു.തീ ആളിപടര്‍ന്നതോടെ ട്രെയിന്‍ രാജസ്ഥാനിലെ കോട്ടക്ക് സമീപം നിര്‍ത്തിയിട്ടു. എഞ്ചിൻ കമ്പാർട്ട്‌മെന്റിലും ബി വൺ കോച്ചിലുമായാണ് തീപടര്‍ന്നത്. ആർക്കും പരിക്കില്ല. പുലർച്ചെ അഞ്ചേകാലോടെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട് റെയിൽവേ സ്‌റ്റേഷന് സമീപമാണ് ട്രെയിനിന് തീപിടിച്ചത്. മധ്യപ്രദേശിലെ രത്‌ലാം റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന സ്ഥലമാണിത്.
രാജധാനി എക്സ്പ്രസിലെ എഞ്ചിൻ കമ്പാർട്ട്‌മെന്റിലും ബി വൺ കോച്ചിലുമാണ് തീപിടിത്തമുണ്ടായത്. 68 യാത്രക്കാരാണ് ബി വൺ കോച്ചിൽ ഉണ്ടായിരുന്നത്. കനത്ത പുക ഉയർന്നത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. പിന്നാലെ ട്രെയിൻ നിർത്തിയിടുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. തീ പടർന്നതിനെ തുടർന്ന് എഞ്ചിനും തൊട്ടുപിന്നിലെ ബോഗിയും വേർപെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. പെട്ടന്ന് തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല.
ട്രെയിനിന്റെ കോച്ച് പൂർണമായി കത്തിനശിച്ചു. പലരുടെയും ലഗേജുകളും അഗ്നിക്കിരയായി. ട്രാക്കിന് സമീപമുള്ള മരങ്ങളിലേക്കും തീ പടർന്നിരുന്നു. അടുത്തുള്ള പാടങ്ങളിൽ ആളുകൾ വെച്ചിരുന്ന മോട്ടോറുകൾവെച്ചാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. അരമണിക്കൂർ കഴിഞ്ഞതോടെ ഫയർ എൻജിനുകളുമെത്തി. അപ്പോഴേക്കും കോച്ച് പൂർണമായി കത്തിക്കഴിഞ്ഞിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ലഗേജ് നഷ്ടപ്പെട്ട യാത്രക്കാർക്ക് അടിയന്തര ധനസഹായം നൽകുമെന്നാണ് റെയിൽവേ അറിയിച്ചത്.
ഇതിനായി ലഗേജുകൾ കത്തിനശിച്ചതടക്കം യാത്രക്കാർക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്കെടുത്തിട്ടുണ്ട്. നിരവധി മലയാളി യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. നിലവിൽ മലയാളി യാത്രക്കാർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോട്ട സ്റ്റേഷനിൽ വെച്ച് മറ്റൊരു ബോഗി ഘടിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയിൽവേ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam