
ഗ്രേറ്റർ കൈലാഷ്: ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്രേറ്റർ കൈലാഷ് മേഖലയിലെ സ്ഥാപനത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം കെട്ടിടത്തല് പരിശോധന നടത്തി. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അന്താര കെയര്‍ ഹോം ഫോര്‍ സീനിയേഴ്സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. അഗ്നി ശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ എത്തി മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. പരിക്കേറ്റവരെ സാകേതിലെ മാക്സ് ആശുപത്രിയിലും ഓഖ്ലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്നാം നിലയിലുണ്ടായിരുന്നരണ്ട് പേരാണ് മരിച്ചത്.
ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നാണ് സ്ഥാപനം വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നത്. സംഭവത്തില്‍ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ ദില്ലി പൊലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അഗ്നിബാധയില്‍ സ്ഥാപനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്‍റെ വലിയൊരു ഭാഗവും അഗ്നിക്കിരയായി. രക്ഷപ്പെടുത്തിയ അന്തേവാസികള്‍ക്കും സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സഹായികള്‍ക്കും ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അന്താര കെയര്‍ ഹോം ഫോര്‍ സീനിയേഴ്സ് വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam