
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച് പി സി എൽ) സ്വിഗ്ഗി ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. എൽപിജി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഈ കൂട്ടുകെട്ട് തുടക്കമിടുന്നത്. എച്ച്‌പിസിഎൽ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള 'എച്ച്പി നവ്യ' എന്ന എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക. എച്ച്പി നവ്യയ്ക്ക് പുറമെ, 5 കിലോഗ്രാമിന്റെ എൽപിജി സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും.
നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത. പഠനത്തിനോ ജോലിക്കോ ഒക്കെയായി വീട്ടിൽ നിന്ന് മാറി മറ്റൊരിടത്തു താമസിക്കുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ചെറിയ കുടുംബങ്ങൾ തുടങ്ങി വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് അവരുടെ താമസ സ്ഥലത്തേക്ക് സിലിണ്ടറുകൾ ലഭ്യമാകും. ഒരു ഫ്ലെക്സിബിൾ ഓപ്ഷനായിട്ടാണ് ഈ സേവനത്തെ എച്ച്‌പിസിഎൽ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഇൻസ്റ്റാമാർട്ട് ആപ്പ് വഴി സിലിണ്ടർ ഓർഡർ ചെയ്യാം. ആദ്യമായി വാങ്ങുന്നവർക്ക് ഇത് പുതിയ സിലിണ്ടർ പർച്ചേസ് ആയിട്ടായിരിക്കും ലഭിക്കുക. പിന്നീട് റീഫിൽ ഓർഡറുകൾക്കായി ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകിയാൽ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സിലിണ്ടറുകൾ സുരക്ഷിതമായി വീടുകളിൽ എത്തിക്കുക. ആദ്യത്തെ ഓർഡറിന് തിരിച്ചറിയൽ രേഖാ പരിശോധന നിർബന്ധമാണ്.
പുതിയ സംരംഭത്ത കുറിച്ച് ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ പറഞ്ഞത് ഇങ്ങനെയാണ്: "പലചരക്ക് സാധനങ്ങൾക്കുമപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇൻസ്റ്റാമാർട്ട് വളർന്നു കഴിഞ്ഞു. എച്ച്പിസിഎല്ലുമായി സഹകരിക്കുന്നതിലൂടെ, ഉപഭോക്താക്കൾ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ പാചകവാതക വിതരണം ഇൻസ്റ്റാമാർട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്." ഇൻസ്റ്റാമാർട്ട് പോലുള്ള വേഗതയേറിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് എച്ച്പിസിഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) അമിത് ഗാർഗ് പ്രതികരിച്ചു. അതേസമയം സിലിണ്ടറുകളുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam