
ദില്ലി: പതഞ്ജലി വെജിറ്റേറിയൻ എന്ന പേരിൽ വിപണനം ചെയ്യുന്ന ആയുർവേദിക് പൽപ്പൊടിയായ ‘ദിവ്യ മഞ്ജൻ’ എന്ന ഉൽപ്പന്നത്തിൽ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഉപഭോക്താവ് പരാതി നൽകി. പതഞ്ജലി ആയുർവേദിനെതിരെ ദില്ലി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. സസ്യാധിഷ്ഠിതവുമായ ആയുർവേദ ഉൽപന്നമാണെന്ന് നിർമാതാക്കൾ അവകാശവാദം ഉന്നയിച്ചതിനാൽ 'ദിവ്യ മഞ്ജൻ' വളരെക്കാലമായി ഉപയോഗിച്ചിരുന്നുവെന്ന് ഹർജിക്കാരൻ പറഞ്ഞു. ഈയടുത്താണ് പതഞ്ജലി പൽപ്പൊടിയിൽ സമുദ്രഫെൻ (സെപിയ അഫിസിനാലിസ്) ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയത്.
അഭിഭാഷകനായ യതിൻ ശർമ്മയാണ് ഹർജി നൽകിയത്. ദിവ്യ മഞ്ജൻ്റെ പാക്കേജിംഗിൽ വെജിറ്റേറിയൻ അടയാളമായ പച്ച അടയാളമുണ്ട്. എന്നാൽ ചേരുവകളുടെ പട്ടികയിൽ സെപിയ അഫിസിനാലിസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. തെറ്റായ ബ്രാൻഡിംഗ് ആണെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൻ്റെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു. കണ്ടെത്തൽ മതവിശ്വാസ പ്രകാരം തനിക്കും കുടുംബത്തിനും വിഷമമുണ്ടാക്കുന്നതാണെന്ന് ശർമ്മ പറഞ്ഞു.
ദിവ്യ മഞ്ജൻ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നമാണെന്ന് രാംദേവ് തന്നെ ഒരു യൂട്യൂബ് വീഡിയോയിൽ സമ്മതിച്ചതായും ഹർജിക്കാരൻ ആരോപിക്കുന്നു. ദില്ലി പൊലീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ), സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ആയുഷ് മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ സർക്കാർ ഏജൻസികൾക്ക് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ഒരു നോൺ വെജിറ്റേറിയൻ ഉൽപ്പന്നത്തിൻ്റെ ഉപയോഗം മൂലമുണ്ടാകുന്ന ദുരിതത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജി പരിഗണിച്ച കോടതി പിന്നാലെ പതഞ്ജലി ആയുർവേദ, ബാബാ രാംദേവ്, കേന്ദ്ര സർക്കാർ, പതഞ്ജലിയുടെ ദിവ്യ ഫാർമസി എന്നിവക്ക് നോട്ടീസ് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam