
ദില്ലി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.
9 ഭീകര കേന്ദ്രങ്ങളിലെയും ആക്രമണം വിജയകരമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാത്രി ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണ രേഖയിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. സ്ഥലം സൈന്യം വ്യക്തമാക്കിയിട്ടില്ല. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയും സൈനിക മേധാവിമാരുമായും സംസാരിച്ചു. ആക്രമണം വിജയകരമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര താവളങ്ങൾ ആക്രമിച്ചത്. കോട്‌ലി, മുരിദ്കെ, ബഹാവൽപുർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ അടക്കമാണ് ആക്രമണം നടന്നത്. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam