
ചെന്നൈ: മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. തമിഴ്നാട്ടിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച് തമിഴ്നാട് സർക്കാറിന് കമ്പനി കത്തുനൽകി. അമേരിക്കൻ സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഫോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
തന്ത്രപ്രധാനമായ നീക്കം എന്നാണ് പുതിയ പദ്ധതിയെ ഫോർഡ് വിശേഷിപ്പിച്ചത്. വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഉത്പാദനം ലക്ഷ്യമിട്ട് ചെന്നൈയിലെ പ്ലാന്റ് പുനർസജ്ജീകരിക്കാനാണ് ആലോചിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റിന്റഎ കാര്യത്തിൽ പല സാധ്യതകൾ പരിഗണിച്ചിരുന്നുവെന്നും തമിഴ്നാട് സർക്കാർ തുടർന്നുവരുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും ഫോർഡ് ഇന്റർനാഷൺൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് പറഞ്ഞിരുന്നു. ഷിക്കാഗോയിൽ സ്റ്റാലിനുമായി നടത്തിയ ചർച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്കുള്ള നിർണായ വിപണിയായി ഇന്ത്യയെ കണക്കാക്കുന്നതായും ഫോർഡ് അറിയിച്ചിട്ടുണ്ട്. നിലവിൽ ചെന്നൈയിൽ ഫോർഡിന്റെ ഗ്ലോബൽ ബിസിനസ് ഓപ്പറേഷനുകളുടെ ഭാഗമായി 12,000ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനിടെ 2500 മുതൽ 3000 പേർക്ക് കൂടി ജോലി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ നിലവിൽ ഇന്ത്യയിലുള്ള ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് കസ്റ്റമർ സപ്പോർട്ടും സർവീസും ആഫ്റ്റർ മാർക്കറ്റ് പാർട്സും വാറണ്ടി സപ്പോർട്ടും നൽകുന്നത് തുടരുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam