ദില്ലിയിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം തുടരുന്നു. സിപിഎം ഓഫീസിലെ പോലീസ് നടപടിയും ഐഷി ഘോഷിനെതിരായ നീക്കവും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. ഇതേത്തുടർന്ന് ഇരുസഭകളും നിർത്തിവെച്ചു.

ദില്ലി: ലോക്സഭയിലും രാജ്യസഭയിലും ഇന്നും ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്സഭ നിര്‍ത്തിവെച്ചു. ബഹളത്തിൽ 2 മണിവരെ രാജ്യസഭ നിർത്തിവച്ചു. അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തോട് കയർത്തു. ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് സ്പീക്കര്‍ ഓംബിർല പറഞ്ഞു. ചർച്ച തുടരേണ്ടതുണ്ടെന്നും ചർച്ചക്ക് താൽപര്യമില്ലെങ്കിൽ സഭ പിരിയാമെന്നും സ്പീക്കർ വ്യക്തമാക്കി. രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. പിന്നാലെ രണ്ട് മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചു. സിപിഎം ഓഫീസിൽ പോലീസ് കയറിയത്ചോദ്യം ചെയ്ത് ബ്രിട്ടാസ് രംഗത്തെത്തി. ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയിൽ അദ്ദേഹം ഉന്നയിച്ചു. സിപിഎം ആസ്ഥാനത്തെ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം പാർലമെൻ്റിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എംപി പറ‌ഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ അടക്കം ഈ വിഷയം അവതരിപ്പിച്ചു. 

ടിഎംസി, ജെഎംഎം അടക്കം പുറത്തെ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നും സൻസദ് ടിവിയിൽ പ്രതിഷേധം കാണിക്കാതെ ഇരുന്നത്തുകൊണ്ട് സമരങ്ങളുടെ വേലിയേറ്റം ഇല്ലാതാവില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. പൊലീസ് നടപടിയെ വിമർശിച്ച് മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ആസ്ഥാനത്തുണ്ടായ നടപടി ഒരു തരത്തിലും അംഗികരിക്കാനാവില്ലെന്നും ജനാധിപത്യവും ജനങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്നും സിപിഎം ഓഫീസിൽ കയറിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. ബ്രിട്ടാസിനെതിരെ മന്ത്രി ജെ.പി. നദ്ദ രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് തന്നെ ക്ലാസ് മുറിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. പൊലീസിൻ്റേത് സാധാരണ നടപടിക്രമമെന്നും നദ്ദ ന്യായീകരിച്ചു. രാജ്യസഭയിലെ ക്യാമറയിൽ തന്നെ കാണിക്കാത്തത് ചോദ്യം ചെയ്ത് ബ്രിട്ടാസ് രംഗത്തെത്തി.