
ബെംഗളൂരു: പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു. അത് ഇത്തരം ഒരു കേസ് ആകുമെന്ന് താൻ കരുതിയില്ലെന്നാണ് യെദിയൂരപ്പയുടെ പ്രതികരണം. ഒരു മാസം മുമ്പാണ് ഇവർ തന്നെ കാണാൻ വന്നത്. ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവർ കരയുകയാണെന്ന് പറഞ്ഞപ്പോഴാണ് കാണാൻ കൂട്ടാക്കിയത്. പൊലീസ് കമ്മീഷണറെ വിളിച്ച് സഹായം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷമാണ് ഇവർ തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് യെദിയൂരപ്പ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17കാരിയോട് മോശമായി പെരുമാറിയെന്നായിരുന്നു യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും സ്ഥിരീകരിച്ചു. പരാതി നൽകിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരമെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും വ്യക്തമായി പറയാൻ കഴിയൂവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam