
ഡെറാഢൂൺ: പേഴ്സണൽ അസിസ്റ്റന്റിന്റെ(പിഎ) വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിലെ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പദവികളാണ് അദ്ദേഹം രാജിവെച്ചത്. കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നരീതിയിൽ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുന്നതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ(യു കെ എസ് എസ് സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്റെ പിഎയായ ചന്ദൻ സിങ് ജീനയുടെ വീട്ടിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ചന്ദൻസിങ് ജീനയുടെ വീട്ടിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബരവാച്ചുകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചത്. അതേസമയം, തന്റെ പിഎയ്ക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും രാഹുൽഗാന്ധിയും രാജ്യത്ത് അഴിമതിക്കെതിരേ പോരാടുകയാണ്. ഈ സമയത്ത് താനുമായി ബന്ധപ്പെട്ടവരിൽനിന്ന് പാർട്ടിയെ ക്ഷീണിപ്പിക്കുന്ന നടപടികളുണ്ടാകാൻ പാടില്ല. അതിനാലാണ് രാജിവെയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam