
ചെന്നൈ: റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു. നാല് വിദ്യാര്‍ത്ഥികളാണ് കോയമ്പത്തൂരില്‍ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മദ്യപിക്കാനായി ട്രാക്കില്‍ വന്നിരുന്നതാകാമെന്നാണ് പൊലീസിന്‍റെ സംശയം. ''ട്രാക്കിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ സംശയിക്കുന്നത് കുട്ടികള്‍ മദ്യപിക്കാനാണ് ട്രാക്കില്‍ വന്നിരുന്നത് എന്നാണ്'' - അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോയമ്പത്തൂരിലെ സുലൂരിന് സമീപത്തെ റാവുത്തര്‍ പാലം റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. ചെന്നൈ - ആലപ്പുഴ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. അപകടം നടന്നതറിഞ്ഞ് സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ബോതന്നൂര്‍ റെയില്‍വേ പൊലീസ് സംഭവസ്ഥലത്തെത്തുകയും നാല് പേരുടെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപേോയി. ഒരാളെ ഗുരുതരപരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ (22), രാജശേഖര്‍ (20), എം ഗൗതം(23), കറുപ്പസ്വാമി(24) എന്നിവരാണ് മരിച്ചത്. നാല് പേരും കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനിയിറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്യ കൊടൈക്കനാല്‍, തേനി, വിരുതുനഗര്‍ ജില്ലകളിലുള്ളവരാണ് ഇവര്‍. എഞ്ചിനിയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി 22 കാരനായ എം വിഗ്നേഷാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam