
കരൂർ: തമിഴ്‌നാട്ടിലെ കരൂരിന് സമീപം സ്വകാര്യ കോളേജ് ബസും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 25 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപം അൺമാൻഡ് ലെവൽ ക്രോസ്സ് മുറിച്ചുകടക്കാൻ കോളേജ് ബസ് ശ്രമിക്കുന്നതിനിടെയിലായിരുന്നു അപകടം. ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്റ് പ്ലാന്റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ബസ്സിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ചെട്ടിനാട് സിമന്റ്‌സ് പ്ലാന്റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. അതിനാൽ തന്നെ ഇത് ദക്ഷിണ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണോ അതോ ബസ്സിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam