
കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില ഉയർന്നു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 80 രൂപ 69 പൈസയാണ്. ഡീസൽ വില 76 രൂപ 33 പൈസ. കഴിഞ്ഞ 23 ദിവസത്തിൽ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.
ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.
ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പിഎംജിക്ക് മുന്നിൽ രാവിലെ 10.30ക്ക് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവർ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam