
ബെംഗളൂരു: കനത്ത സുരക്ഷയിൽ കര്‍ണാടകയില്‍ ഗണേശ ചതുർത്ഥി ആഘോഷം നടന്നു . തർക്കം നില നിൽക്കുന്ന ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഹൈക്കോടതി അനുമതിയോടെ ഗണേശ വിഗ്രഹം സ്ഥാപിച്ചു. മൈതാനത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ ഗണേശോത്സവം സംഘടിപ്പിച്ചു. സുപ്രീംകോടതി പരിപാടിക്ക് സ്റ്റേ നല്‍കിയിരുന്ന ബെoഗളുരുവിലെ ചാമരാജ്പേട്ട് ഈദ് ഗാഹ് മൈതാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസിന് പുറമെ കേന്ദ്രസേനയേയും പ്രദേശത്ത് വിന്യസിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നില നിൽക്കുന്നതിനാൽ തത് സ്ഥിതി തുടരണമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു . മൈതാനം റവന്യൂ ഭൂമിയാണെന്നും അതിനാൽ എല്ലാ മതസ്ഥരുടേയും പരിപാടികൾ സംഘടിപ്പിക്കാമെന്നുമാണ് സർക്കാർ നിലപാട് . വർഷങ്ങളായി ഈദ് ഗാഹ് മാത്രം നടക്കുന്ന മൈതാനമാണ് ചാമരാജ് പേട്ടിലേത്. ഹുബ്ബള്ളിയില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് ഹൈക്കോടതി അനുമതി നല്‍കിയതിന് എതിരെ മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ പുതിയ അലര്‍ട്ട് പ്രകാരം ഓറഞ്ചാണ്. മലപ്പുറം, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതി തീവ്രമഴ മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് മഴക്ക് നേരിയ ശമനമുണ്ട്.
വെള്ളമുയര്‍ന്നതോടെ, പാലക്കാട് മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കിവിടുന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
ട്രയിൻ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു
കനത്ത മഴയിൽ ഇന്നലെയുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് കൊച്ചിയില്‍ തകരാറിലായ ട്രയിൻ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. ഇന്ന് രാവിലെ ഒരു ട്രയിൻ റദ്ദാക്കി. കായംകുളത്ത് നിന്നും 8.50ന് പുറപ്പെട്ട് ആലപ്പുഴ വഴിയുള്ള എറണാകുളത്തെത്തുന്ന പാസഞ്ചർ ട്രയിനാണ് റദ്ദാക്കിയത്. എറണാകുളം വഴിയുള്ള മൂന്ന് ട്രയിനുകള്‍ വൈകി ഓടുമെന്ന് റയില്‍വേ അറിയിച്ചിരുന്നു. രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,നാഗർകോവിൽ നിന്നും 2.00 മണിക്ക് പുറപ്പെടേണ്ട മംഗളൂരു ഏറനാട് എക്സ്പ്രസ്, എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് എക്സ് പ്രസി എന്നീ ട്രയിനുകളാണ് വൈകുമെന്ന് അറിയിച്ചിട്ടുള്ളത്. ട്രാക്കുകളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായും ഇറങ്ങുകയും സിഗ്നല്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്തതിനാല്‍ ഉച്ചക്ക് ശേഷം ട്രയിൻ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റയില്‍വേ അറിയിച്ചിട്ടുണ്ട്.