'ഗാസിപ്പൂര്‍ ഒഴിപ്പിക്കലില്‍ തീരുമാനം പിന്നീട്'; സേനയെ വിന്യസിച്ചത് സംഘര്‍ഷശ്രമം തടയാനെന്നും യുപി പൊലീസ്

By Web TeamFirst Published Jan 30, 2021, 8:25 AM IST
Highlights

ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഗുവിൽ സംഘർഷത്തിന് കാരണമായിരുന്നു. 

ദില്ലി: ഗാസിപ്പൂരിലെ കര്‍ഷകരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമേ എടുക്കുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. കൂടുതൽ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണ്. എന്നാലിത് ബലപ്രയോഗത്തിനെന്ന് തെറ്റിദ്ധരിക്കപ്പട്ടെന്നും യുപി എഡിജി പറഞ്ഞു. ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് 65 ആം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഗുവിൽ സംഘർഷത്തിന് കാരണമായിരുന്നു. 

കർഷകരും പ്രതിഷേധവുമായി എത്തിയവരും ഏറ്റുമുട്ടിയിരുന്നു. കർഷകർക്കെതിരെ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടിയുള്ള ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം പൊലീസ് ഗൂഡാലോചനയെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ഹരിയാനയിൽ നിന്ന് രണ്ടായിരം ട്രാക്ടറുകൾ കൂടി ഇന്നലെ സിംഗു അതിർത്തിയിൽ എത്തി. റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം തിരിച്ചുപോയ കർഷകരും സമരസ്ഥലങ്ങളിൽ ഇന്നലെ വൈകീട്ടോടെ തിരിച്ചെത്തി.
 

click me!