
അർപോറ: ഗോവയിലെ ക്ലബ്ബിൽ അഗ്നിബാധ. 23 പേർ കൊല്ലപ്പെട്ടു. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. നോർത്ത് ഗോവയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ 23 പേർ മരിച്ചതായാണ് ഗോവ പൊലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിക്കുന്നത്.
താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് ആയതിനാൽ ഇവർ എല്ലാം തന്നെ ജീവനക്കാർ ആണെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി.