
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ട്വിറ്ററില്‍ ട്രെന്‍റിംഗ് ആകുന്നത് 'ഗോ ബാക്ക്' വിളികള്‍. #GoBackTrump ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ ഇപ്പോള്‍ നമ്പര്‍ വണ്‍. അമേരിക്കയിലെയും റഷ്യയിലേതുമടക്കം പല ലോക നേതാക്കളും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത ആവേശവും ആരവങ്ങളും ഇന്ന് ട്രംപിന്‍റെ സന്ദര്‍ശനത്തിന് എന്തിനാണെന്നാണ് ട്വിറ്ററിലൂടെ ആളുകള്‍ ചോദിക്കുന്നത്.
ഒരു കാരണവുമില്ലാതെ ഇന്ത്യ ട്രംപിനായി മിനുട്ടില്‍ 55 ലക്ഷമാണ് ചെലവഴിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം വെറും അനാവശ്യമാണെന്നും ഇന്ത്യയുടെ പണമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും ചില ട്വീറ്റുകള്‍ ആരോപിക്കുന്നു.
കറുത്ത നിയമത്തിനെതിരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടത് ഞങ്ങളെയാണ്, എന്നാല്‍ മോദി ട്രംപിനെ സ്വീകരിക്കാനുള്ള തെരക്കിലാണെന്ന് മറ്റൊരാള്‍ ആരോപിക്കുന്നു. അറുപത് വര്‍ഷംകൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്തത് അറുപത് മാസം കൊണ്ട് താന്‍ ചെയ്യാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്നും പ്രതിഷേധകര്‍ ആരോപിക്കുന്നു.
രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദർശനത്തിനായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തുന്നത്. 36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദും ആഗ്രയും ദില്ലിയും ഒരുങ്ങി കഴിഞ്ഞു. ദില്ലിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക. ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന ട്രംപ് സബർമതി ആശ്രമവും സന്ദർശിക്കും. ഒരു അമേരിക്കൻ പ്രസിഡന്‍റിന് ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും വലിയ സ്വീകരണത്തിനാവും അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക.
ജർമ്മനിയിലെ സ്റ്റോപ്പ് ഓവറിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ച ട്രംപ് രാവിലെ പതിനൊന്നരയ്ക്ക് ശേഷം വിമാനത്താവളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തൊട്ടുമുമ്പ് അഹമ്മദാബാദിലെത്തും. ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്റ്റേഡിയത്തിലെത്തും. ട്രംപിന്‍റെയും മോദിയുടെയും അരമണിക്കൂർ പ്രസംഗമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും ട്രംപിൽ നിന്ന് പ്രതീക്ഷിക്കാം. ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാങ്ക, മരുമകൻ ജാറദ് കഷ്നർ, അമേരിക്കൻ ഊർജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. നിർണ്ണായക ചർച്ചകൾ നാളെ ദില്ലിയിലായിരിക്കും നടക്കുക. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ നമസ്തെ ട്രംപ് നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിലെത്തി ഒരുക്കം വിലിയിരുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam