
ഭോപ്പാല്‍: രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടായേക്കാമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മധ്യപ്രദേശിലെ കണ്ട്‌വയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്‍റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്. ഞാനത് ഇഷ്ടപ്പെടുന്നു. ഗണേശ ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു. രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ലെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി.
സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സാമ്പത്തിക രംഗത്തെ വിഷയങ്ങളില്‍ നരേന്ദ്രമോദി വിശ്വസിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സ്വാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
2019-20 കൊല്ലത്തില്‍ രാജ്യത്തിന്‍റെ ജിഡിപി ഏഴ് ശതമാനത്തില്‍ എത്തുമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നതെങ്കില്‍ അഞ്ചിന് താഴെയായി ഡിജിപി വളര്‍ച്ച താഴ്ന്നു. ഇത് പതിനൊന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണ്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 4.5 ശതമാനമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam