Tomato Price : തക്കാളിയിൽ കൈപൊള്ളി ജനങ്ങൾ, ആശ്വാസവുമായി തമിഴ്നാട് സർക്കാർ, കിലോഗ്രാമിന് 85 രൂപയ്ക്ക് വിൽക്കും

By Web TeamFirst Published Nov 24, 2021, 10:09 AM IST
Highlights

കിലോയ്ക്ക് 120 മുതൽ 140 രൂപ വരെയാണ് തമിഴ്നാട്ടിൽ ഇപ്പോൾ തക്കാളിക്ക് വില...

ചെന്നൈ: തമിഴ്നാട്ടിൽ കിലോഗ്രാമിന് 85 രൂപയ്ക്ക് തക്കാളി (Tomato) വിൽക്കാൻ സർക്കാർ തീരുമാനം. ഇതിനായി സഹകരണ സംഘങ്ങൾ വഴി കർഷകരിൽ (Farmers) നിന്ന് നേരിട്ട് തക്കാളി സംഭരിക്കാനും തീരുമാനിച്ചു. മഴയിലുണ്ടായ (Heavy Rain) നഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (M K Stalin) ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

കിലോയ്ക്ക് 120 മുതൽ 140 രൂപ വരെയാണ് തമിഴ്നാട്ടിൽ ഇപ്പോൾ തക്കാളിക്ക് വില. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ആയിരക്കണക്കിന് ഹെക്ടർ തക്കാളി കൃഷി നശിച്ചതാണ് വില കുതിച്ചുയരാൻ കാരണം. ചെന്നൈ മാർക്കറ്റിൽ മാത്രം സാധാരണ ദിവസങ്ങളിൽ എത്തുന്നതിനേക്കാൾ ശരാശരി 400 ടൺ തക്കാളി കുറവാണ് ഇപ്പോൾ വരുന്നത്.

ചിത്രദുര്‍ഗ, ചിക്കമംഗളൂരു, ധാര്‍വാഡ് തുടങ്ങി കര്‍ണാടകയുടെ കാര്‍ഷിക മേഖലയിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനം നടത്തുന്ന മേഖലകളിലുണ്ടായ കനത്ത മഴയാണ്  കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലേറെ കൃഷി നശിച്ചു. 

ഇതോടെ അരി വിലയും ഉയര്‍ന്നു. മട്ട അരിക്ക് കിലോക്ക് 8 മുതല്‍ 12 രൂപ വരെ കൂടി. വെള്ളപ്പൊക്കത്തില്‍ വ്യാപക വിളനാശമുണ്ടായതോടെ അരി വില ഇനി വരുന്ന ആഴ്ചകളിലും കുറയാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു. പെട്ടെന്നുണ്ടായ വിലക്കയറ്റം വ്യാപാര മേഖലയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കയറ്റുമതി കുറഞ്ഞതോടെ കൂടുതല്‍ പച്ചക്കറിയും അരിയും സംഭരിക്കാനാകാത്ത സ്ഥിതിയാണ് വിപണിയിൽ.

കര്‍ണാടകയില്‍ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി. വിള നശിച്ചതോടെ കര്‍ഷകരും ദുരിതത്തിലാണ്. സംസ്ഥാനത്തും മഴ കനത്തതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിലും ഇടിവ് നേരിട്ടു.
Read More:  പെട്രോളിന് പിന്നാലെ 'സെഞ്ച്വറിയടിച്ച്' തക്കാളി; പൊള്ളും വിലക്ക് പിന്നിലെ കാരണം

click me!