
ദില്ലി: കർഷക സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ഗാസിപ്പൂരിലെ കർഷക സമര വേദി ഒഴിപ്പിക്കാൻ ഉറച്ച് മുന്നോട്ട് പോകുകയാണ് പൊലീസ്. രാത്രി പതിനൊന്നുമണിക്ക് മുമ്പ് ഒഴിയണമെന്നാണ് സമരക്കാർക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. മാറിയില്ലെങ്കിൽ കർശന നപടിയെന്നാണ് മുന്നറിയിപ്പ് എന്നാൽ പേടിപ്പിക്കേണ്ടെന്നായിരുന്നു കർഷകരുടെ പ്രതികരണം. സമരപ്പന്തലിൽ എന്തു സംഭവിച്ചാലും ഉത്തരവാദികൾ പൊലീസ് ആയിരിക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
സമരവേദിയിൽ നിന്ന് തത്സമയം
ഇന്നലെ രാത്രി മുതൽ സമരം ഒഴിപ്പിക്കാൻ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. രാകേഷ് ടിക്കായത്തിന് ചെങ്കോട്ട ആക്രമണത്തിൽ ബന്ധമുണ്ടെന്ന് ദില്ലി പൊലീസ് ആരോപിക്കുന്നതിനിടെയാണ് യുപി പൊലീസ് ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. കർഷകരോട് സമരവേദിക്ക് മുമ്പിലെത്താൻ ടിക്കായത്ത് ആഹ്വാനം ചെയ്തനുസരിച്ച് കർഷകർ പ്രധാന വേദിയുടെ അടുത്ത് തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്.
വെടിയുതിർത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തിക്രി അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ
എത്തിക്കുവാനും പദ്ധതിയുണ്ട്. ഗാസിപ്പൂരിലെ സമരകേന്ദ്രം ഒഴിയണമെന്ന് ജില്ലാ ഭരണകൂടമാണ് ആവശ്യപ്പെട്ടത്. സമരവേദിയിലെത്തിയ പൊലീസ് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെൻ്റിൽ നോട്ടീസ് പതിക്കുകയായിരുന്നു. എന്നാൽ വെടിവച്ചാലും സമരവേദിയിൽ നിന്ന് മാറില്ലെന്നാണ് ടിക്കായത്തിന്റെ പ്രതികരണം.
സിംഘുവിലും കൂടുതൽ ആർഎഎഫ് സംഘം എത്തിയിട്ടുണ്ട്. തിക്രി അതിർത്തിയിൽ നാളെ 20000 ട്രാക്ടർ എത്തിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു.
വലിയ നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. തിക്രി, സിംഘു, ഷാജഹാൻപുർ, ഗാസിപ്പൂർ എന്നീ നാല് ഭാഗങ്ങളിലാണ് സമരം തുടരുന്നത്. ഗാസിപ്പൂരിൽ നിന്ന് തിരിച്ചവരാണ് ഐടിഒയിൽ ആക്രമം നടത്തിയതെന്നാണ് സർക്കാർ വിശദീകരണം. ഗാസിപ്പൂരിലെ പ്രതികരണം അനുസരിച്ച് മറ്റ് നാലിടങ്ങളിലും പൊലീസ് നീക്കം ഉണ്ടാകുമെന്നാണ് അനുമാനം.