
ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ, രണ്ട് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാതെ ഏകദേശം രണ്ട് വർഷത്തിനിടെ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയതായി കണ്ടെത്തൽ. സർക്കാർ ടെൻഡറുകൾ പാസാക്കി നൽകിയതിന് പകരമായിട്ടാണ് ഐടി വകുപ്പ് ജോയിൻ്റ് ഡയറക്ടർ തൻ്റെ ഭാര്യക്ക് ഈ തുക കൈപ്പറ്റാൻ വഴിയൊരുക്കിയത്. ഐടി വകുപ്പിന് കീഴിലുള്ള രാജ്‌കോംപ് ഇൻഫോ സർവീസസിലെ ജോയിൻ്റ് ഡയറക്ടറായ പ്രദ്യുമാൻ ദീക്ഷിത്താണ് തൻ്റെ ഭാര്യ പൂനം ദീക്ഷിത് വഴി നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്. ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ രണ്ട് സ്വകാര്യ കമ്പനികളാണ് പൂനം ദീക്ഷിത്തിനെ ജീവനക്കാരിയായി വ്യാജേന രേഖകളിൽ കാണിച്ചത്.
ഈ കമ്പനികൾക്ക് സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായി, പ്രദ്യുമാൻ ദീക്ഷിത് തൻ്റെ ഭാര്യയെ ജീവനക്കാരിയായി നിയമിക്കാനും പ്രതിമാസ ശമ്പളം നൽകാനും കമ്പനികളോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയാണ് പൂനം ദീക്ഷിതിൻ്റെ അഞ്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് കമ്പനികളും പണം കൈമാറിയത്. 'ശമ്പളം' എന്ന പേരിലാണ് മൊത്തം 37,54,405 രൂപ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഈ കാലയളവിൽ പൂനം ദീക്ഷിത് ഒരിക്കൽ പോലും ഈ രണ്ട് ഓഫീസുകളിലും പോയിരുന്നില്ല. എന്നിരുന്നാലും, ഇവരുടെ വ്യാജ ഹാജർ റിപ്പോർട്ടുകൾക്ക് പ്രദ്യുമാൻ ദീക്ഷിത് തന്നെ അംഗീകാരം നൽകി എന്നും ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി.) അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല, ഒറിയോൺപ്രോ സൊല്യൂഷൻസിൽ വ്യാജമായി ജോലി ചെയ്തിരുന്ന സമയത്തുതന്നെ, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ നിന്ന് 'ഫ്രീലാൻസിംഗ്' എന്ന പേരിൽ പൂനം ദീക്ഷിത് പണം കൈപ്പറ്റിയിരുന്നതായും എ.സി.ബി. കണ്ടെത്തി.
രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 6-നാണ് എ.സി.ബി. പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഈ വർഷം ജൂലൈ 3-നാണ് അന്വേഷണം പൂർത്തിയായത്. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.