
ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധന പീഡനത്തെത്തുടർന്ന് 24കാരി വീടിന്‍റെ മേൽക്കൂരയിൽ നിന്ന് ചാടി ജീവനൊടുക്കി. ദീപിക എന്ന യുവതിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഹൃതിക് തൻവർ, ഭര്‍തൃ പിതാവ് മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ജൽപുര ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വീടിന്റെ മൂന്നാം നിലയിലെ മേൽക്കൂരയിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ശാരദ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദീപികയും ഹൃതികും തമ്മിലുള്ള വിവാഹം ഏകദേശം ഒന്നരവർഷം മുമ്പാണ് നടന്നത്. ദീപികയുടെ പിതാവ് സഞ്ജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വിവാഹസമയത്ത് പണം, സ്വർണം, സ്കോർപിയോ വാഹനം എന്നിവ ഉൾപ്പെടെ ഏകദേശം ഒരു കോടിയോളം രൂപ തങ്ങൾ ചിലവഴിച്ചിരുന്നുവെന്ന് ദീപികയുടെ പിതാവ് പറഞ്ഞു. എന്നാൽ ഇതിൽ തൃപ്തരാകാതെ ഭർത്താവും വീട്ടുകാരും ചേർന്ന് വീണ്ടും 50 ലക്ഷം രൂപയും ഫോർച്യൂണർ കാറും ആവശ്യപ്പെട്ട് ദീപികയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഞായറാഴ്ച പകൽ സമയത്ത് ദീപിക പിതാവിനെ വിളിച്ച് കരയുകയും ഭർത്താവും അമ്മായിയമ്മയും ഉൾപ്പെടെയുള്ളവർ തന്നെ ക്രൂരമായി മർദ്ദിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിതാവും ബന്ധുക്കളും വൈകുന്നേരത്തോടെ ഇവരുടെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ദീപിക കെട്ടിടത്തിൽ നിന്ന് വീണെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിക്കുന്നത്. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നതായും ദീപികയുടെ കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതായും കേസിൽ വിശദമായ അന്വേഷണം നടക്കുന്നതായും പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam