മക്കളുടെ വിവാഹത്തിന് മുമ്പ് ഒളിച്ചോടിയവര്‍ വീണ്ടും ഒളിച്ചോടി, ഇത്തവണ പരാതി നല്‍കാതെ ബന്ധുക്കള്‍

By Web TeamFirst Published Mar 2, 2020, 9:31 AM IST
Highlights

ഹിമ്മത്തിന്‍റെ മകനും ശോഭനയുടെ മകളുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഒളിച്ചോടിയിരുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയെങ്കിലും വീണ്ടും...

സൂറത്ത്: മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടിയ മധ്യവയസ്കര്‍ വീണ്ടും ഒളിച്ചോടി. ഗുജറാത്തില്‍ നിന്നുള്ള 46കാരനായ ഹിമ്മത്ത് പാണ്ഡവ്, 43 കാരിയായ ശോഭന റാവല്‍ എന്നിവരാണ് വീണ്ടും ഒളിച്ചോടിയത്. 

ഹിമ്മത്തിന്‍റെ മകനും ശോഭനയുടെ മകളുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഒളിച്ചോടിയിരുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം ഇരുവരുടെയും വീടുകളിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും ഒളിച്ചോടുകയായിരുന്നു. 

സൂറത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് ഇരുവരുമെന്നാണ് വിവരം. ശനിയാഴ്ചയാണ് ഇരുവരും വീണ്ടും ഒളിച്ചോടിയത്. ഇത്തവണ ഇരുവരെയും കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സൂറത്തിലെ കതര്‍ഗം സ്വദേശിയാണ് ഹിമ്മത്ത്.  നവ്‍സാരി ജില്ലയിലെ  വിജല്‍പോര്‍ സ്വദേശിയാണ് ശോഭന. 

കഴിഞ്ഞ ജനുവരി 10 ന് ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കള്‍ സൂറത്തിലെയും നവ്സാരിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും നേരത്തേ പരസ്പരം അറിയുന്നവരായിരുന്നു. ചെറുപ്പകാലത്ത് കതര്‍ഗമില്‍ ഒരുമിച്ചായിരുന്ന ഇവര്‍ വിവാഹത്തിന് ശേഷമാണ് ശോഭന നവ്സാരിയിലേക്ക് മാറിയത്. 

ജനുവരി 26 ന് തിരിച്ചുവന്ന ശോഭനയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറാകാതിരുന്നതോടെ ഇവര്‍ പിതാവിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെ വച്ചാണ് വീണ്ടും കാണാതായത്. 

click me!