ദില്ലി കലാപത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് ശരദ് പവാർ

By Web TeamFirst Published Mar 2, 2020, 9:02 AM IST
Highlights

കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ദില്ലിയിൽ അധികാരം ലഭിക്കാത്തതുകൊണ്ട് വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പവാർ ആരോപിച്ചു.

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വടക്ക്- കിഴക്കന്‍ ദില്ലിയിൽ നടന്ന കലാപത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് പവാർ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ദില്ലിയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഭരണഘടനയനുസരിച്ച്, ദില്ലിയിലെ ക്രമസമാധാന സാഹചര്യത്തിന് പൊതു പ്രതിനിധികളും ഭരണകക്ഷിയും ഉത്തരവാദികളല്ല. ആ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. അതുകൊണ്ട് തന്നെ എന്തുസംഭവിച്ചാലും അതിന്റെ 100 ശതമാനം ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണ്. കാരണം ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്റേതാണ്,”ശരദ് പവാര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി ദേശീയ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ദില്ലിയിൽ അധികാരം ലഭിക്കാത്തതുകൊണ്ട് വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പവാർ ആരോപിച്ചു.

"ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ മതങ്ങൾക്കും ആളുകൾക്കും സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്. അദ്ദേഹം മുഴുവൻ രാജ്യത്തിന്റേതാണ്. അത്തരം പദവിയിലുള്ള ആള്‍ മതഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പരോക്ഷ പ്രസ്താവനകള്‍ നടത്തുന്നത് ആശങ്കാജനകമാണ്,"ശരദ് പവാർ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അധികാരം ഉപയോഗിക്കുന്നതിന് പകരം ചില ബിജെപി മന്ത്രിമാര്‍ ഗോലിമാരോ പോലുള്ള പ്രസ്താവനകള്‍ നടത്താനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

click me!