
മോർബി: ഗുജറാത്തിൽ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിർമ്മാണത്തിൽ നടന്നത് വൻവെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയിൽ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണ്. രണ്ട് കോടി രൂപയും ചെലവാക്കി പാലം അറ്റകുറ്റപ്പണി നടത്തി എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍, പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കൽ മാത്രം നടന്നത് എന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കരാർ ലഭിച്ച ഒവേര കമ്പനിക്കോ അവർ ഉപകരാർ നൽകിയ കമ്പനിക്കോ പാലം നിർമ്മാണത്തിൽ മുൻ പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.
ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോർബിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സന്ദീപ് സിംഗ് സാലയെ ആണ് സസ്പെൻഡ് ചെയ്തത്. തൂക്ക് പാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നടപടി. അതേസമയം, തൂക്ക് പാലത്തിന്‍റെ അറ്റകുറ്റപ്പണിയിൽ സർവത്ര ക്രമക്കേടാണ് നടന്നത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അറസ്റ്റിലായ 9 ജീവനക്കാരിൽ 4 പേരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് വീഴ്ചകൾ എണ്ണിപ്പറയുന്നത്.
ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവിൽ പഴയ കമ്പികൾ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ലെന്നാണ് കണ്ടെത്തല്‍. തറയിലെ മരപ്പാളികൾക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന് ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. പക്ഷെ ഈ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവർ മേൽനോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാതാക്കളായ കമ്പനിക്ക് സിവിൽ വർക്ക് ടെണ്ടർ പോലുമില്ലാതെ നൽകിയതിലും ദുരൂഹതയുണ്ട്. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam