
പട്ന: ബിഹാറില്‍ 'പാകിസ്ഥാൻ' സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി. ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് കുമാർ സർക്കാരിന്റെ നീക്കത്തിനെതിരായാണ് വിമർശനം. ബിഹാറിൽ പാകിസ്ഥാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിതീഷിന് ആവശ്യമെങ്കിൽ പാകിസ്ഥാനിലേക്ക് പോകാമെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് അഭിപ്രായപ്പെട്ടു. പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്.
"എല്ലാ സ്കൂളിലും ഉറുദു അധ്യാപകരെ നിയമിക്കാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കം. ബിഹാർ നിയമസഭയിൽ ഉറുദു ഭാഷ അറിയുന്നവർ വേണമെന്ന് നിർബന്ധമുണ്ടോ? എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കേണ്ടി വരുമോ? ബിഹാറിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. ബിഹാറിൽ പാകിസ്ഥാൻ സൃഷ്ടിക്കരുത്, വേണമെങ്കിൽ താങ്കൾ (നിതീഷ് കുമാർ) സ്വയം പാകിസ്ഥാനിലേക്ക് പോയ്ക്കോളൂ." നിഖിൽ ആനന്ദ് പറഞ്ഞു.
പ്രചാരണം മാത്രമേ നടത്തുള്ളുവെന്നും പിന്നാക്ക സംസ്ഥാനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ വേറൊന്നും ചെയ്യുന്നില്ലെന്നുമാണ് നിതീഷ് കുമാർ കഴിഞ്ഞ ദിവസം ആരോപിച്ചത്. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലെത്തിയാൽ ബിഹാർ ഉൾപ്പടെയുള്ള പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നല്‍കുമെന്നും നിതീഷ് വ്യക്തമാക്കിയിരുന്നു. ഈ വർഷം ഓഗസ്റ്റിലാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാർ ആർജെഡിയുമായി ചേർന്ന് ബിഹാറിൽ പുതിയ സർക്കാർ രൂപീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam