
ദില്ലി: ഗ്യാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്. സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രാര്‍ഥനയ്ക്ക് മുമ്പ് ശുചീകരണത്തിന് സൗകര്യമൊരുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കാണ് കോടതി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മൂന്നു നിർദ്ദേശങ്ങൾ ജസ്ററിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ചു. ഒന്നും അംഗീകരിക്കാനാകില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാട് അറിയിച്ചു. നിലവിലെ കോടതി ഉത്തരവ് നല്കുക, കോടതി നടപടികൾക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു വിടുക എന്നിവയാണ് ജസ്ററിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. അഞ്ഞൂറ് കൊല്ലമായുള്ള സ്ഥിതി ആസൂത്രിതമായി മാറ്റിയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.
സര്‍വ്വെ കമ്മീഷൻ റിപ്പോർട്ട് ചോർത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ട് മസ്ജിദ് കമ്മിറ്റി തള്ളി. കണ്ടത് ജലധാരയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. ഈ വാദത്തെ ഹിന്ദുസ്ത്രീകളുടെ അഭിഭാഷകൻ എതിര്‍ത്തു. പരാതി പരിഗണിക്കാൻ നിയമപരമായ വിലക്കുണ്ടായിരുന്നോ എന്നത് ആദ്യം കേൾക്കാൻ വിചാരണകോടതിയോട് പറയാമെന്ന് സുപ്രീം കോടതി അറിയിച്ചു. മതസ്ഥാപനത്തിൻറെ സ്വഭാവം പരിശോധിക്കാനുള്ള സർവ്വെയ്ക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.