
ദില്ലി : എച്ച് 1 ബി വിസ ഫീസ് വർധനയിൽ കനത്ത ആശങ്കയുമായി അമേരിക്കൻ കമ്പനികളും. എച്ച്1 ബി വിസകൾക്ക് നിയന്ത്രമേർപ്പെടുത്തിയ യുഎസ് നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക. ഒറ്റത്തവണ ഫീസാണെന്നും, നിലവിൽ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്. പുതിയ നീക്കം അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമർശനം ശക്തമാണ്.
പുതിയ വിശദീകരണമനുസരിച്ച് പുത്തൻ വിസകൾക്ക് മാത്രമാണ് ഭീമൻ ഫീസ്. നിലവിൽ വിസയുള്ളവർ അമേരിക്കയ്ക്ക് പുറത്ത് യാത്രയിലാണെങ്കിൽ തിരിച്ചെത്തുമ്പോൾ ഈ ഫീസ് അടയ്ക്കേണ്ടതില്ല. നിലവിലുള്ള വിസ പുതുക്കാനും ഫീസടയക്കേണ്ട. ഒരു ലക്ഷം ഡോളർ വാർഷിക ഫീസല്ല ഒറ്റത്തവണ അടയ്ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ 65,000 എച്ച് വൺ ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിന് പുറമേ ഇരുപതിനായിരം വിസകൾ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസ നടത്തിയ വിദേശികൾക്കും നൽകുന്നുണ്ട്. ഐടി മേഖലയിലെ ഇന്ത്യക്കാരാണ് ഈ വിസയുടെ എറ്റവും വലിയ ഗുണഭോക്താക്കൾ. ഇന്ത്യൻ ജീവനക്കാരുടെ വരവ് കുറച്ചാൽ അമേരിക്കയിൽ പഠിച്ചിറങ്ങുന്ന അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസങ്ങളുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.
അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിടുമ്പോഴും പല കമ്പനികളും എച്ച് വൺ ബി വിസക്കാരെ ജോലിക്കെടുക്കുന്നുവെന്ന് വൈറ്റ് ഹൗസ് കണക്ക് നിരത്തുന്നു. നിലവിൽ ആമസോണാണ് എറ്റവും കൂടുതൽ എച്ച് വൺ ബി വിസക്കാർക്ക് ജോലി നൽകുന്നത്. തൊട്ടുപിന്നിൽ ഗൂഗിളും, മൈക്രോസോഫ്റ്റുമുണ്ട്. എച്ച് വൺ ബി വിസകൾക്ക് മേലുള്ള നിയന്ത്രണം മറികടക്കാൻ വിദേശ രാജ്യങ്ങളിൽ ഓഫീസ് തുറക്കാൻ കമ്പനികൾ തീരുമാനിച്ചാൽ അത് അമേരിക്കയ്ക്ക് തിരിച്ചടിയാകും. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അമരിക്കൻ ജോലി അപ്രാപ്യമായാൽ നിലവിൽ കിതക്കുന്ന ഇന്ത്യൻ തൊഴിൽ മേഖലയിൽ മത്സരം കൂടുകയും ചെയ്യും. ബ്രെയ്ൻ ഡ്രെയിനിന് വിസ നിയന്ത്രണം തടയിടുമെന്ന് വാദമുണ്ടെങ്കിലും ഇന്ത്യയിൽ ആവശ്യത്തിന് അവസരങ്ങളുണ്ടാക്കാൻ പറ്റുമോ എന്നതാണ് ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam