
ഹപുർ: ഉത്തർപ്രദേശിലെ ഹപുറിനടുത്ത് ചാമ്രി ഗ്രാമനിവാസിയാണ് ഷമിം. വീട് വൈദ്യുതീകരിച്ചതാണെങ്കിലും ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും മാത്രം. അതിൽ നിന്ന് ഇത്ര ഉയർന്ന ബിൽ തുക എങ്ങിനെ വരുമെന്ന് അമ്പരന്നിരിക്കുകയാണ് അദ്ദേഹം. 128 കോടി രൂപയാണ് ഇദ്ദേഹത്തിന് ബില്ലായി നൽകിയിരിക്കുന്നത്.
വീട് വിറ്റാൽ പോലും ഈ നിർധന കുടുംബത്തിന് ഈ തുക അടയ്ക്കാനാവില്ല. എന്നാൽ ബില്ലടയ്‌ക്കേണ്ട അവസാന തീയ്യതി കഴിഞ്ഞതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വൻതുക ബില്ലായി വന്നതോടെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ താൻ നേരിൽ പോയി കണ്ടതായാണ് ഷമിം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. എന്നാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കിൽ ബിൽ തുക അടച്ചേ മതിയാകൂ എന്ന് ജീവനക്കാർ പറഞ്ഞതായി ഇദ്ദേഹം ആരോപിക്കുന്നു.
അതേസമയം ഇത് സാങ്കേതിക തകരാറാണെന്നും പരാതി കിട്ടിയാലുടൻ പരിഹരിക്കുമെന്നും ഹപുർ അസിസ്റ്റന്റ് ഇലക്ട്രിക്കൽ എഞ്ചിനീയർ രാം ശരൺ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam