
ഗാന്ധിനഗര്‍: ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. 150 ലേറെ സീറ്റുകൾ നേടുമെന്നാണ് ഹാര്‍ദ്ദികിന്‍റെ ആത്മവിശ്വാസം. കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ ഇപ്പോളില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ആംആദ്മി പാർട്ടിയിൽ ചേരാനുള്ള ചില പട്ടേൽ സമര നേതാക്കളുടെ തീരുമാനം വ്യക്തിപരമാണ്. ആംആദ്മിക്ക് ഗുജറാത്തിൽ സ്ഥാനമില്ല. ദൈവങ്ങളെ വിശ്വസിക്കാത്ത ആംആദ്മി പാർട്ടിക്കാരെ ഗുജറാത്തികൾ വിശ്വസിക്കില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.
ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത്. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുക. സൂറത്ത് ഈസ്റ്റിലെ സ്ഥാനാർഥി നാടകീയമായി പത്രിക പിൻവലിച്ചതിനാൽ 88 മണ്ഡലങ്ങളിലാണ് ആംആദ്‌മി പാർട്ടി സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്. ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഡ്‍വിയും പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങൾ ആദ്യഘട്ടത്തിലുണ്ട്. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam