
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും പട്ടേല്‍ സമരനേതാവുമായ ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ജനുവരി 18 മുതല്‍ ഒരുവിവരവുമില്ലെന്ന് ഭാര്യ. 2015ലെ പട്ടേല്‍ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ നടത്തിയ സമരത്തില്‍ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. കേസില്‍ ജനുവരി 18നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നാല് ദിവസത്തിന് ശേഷം ഹര്‍ദിക്കിന് ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളില്‍ വീണ്ടും അറസ്റ്റിലായി. ജനുവരി 24ന് ഈ കേസുകളിലും ജാമ്യം ലഭിച്ചു. എന്നാല്‍, വിചാരണക്ക് ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി ഫെബ്രുവരി ഏഴിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
എന്നാല്‍, അറസ്റ്റിലായതിന് ശേഷം ഹര്‍ദിക് പട്ടേലിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭാര്യ കിന്‍ജല്‍ പറഞ്ഞു. പൊലീസ് തുടര്‍ച്ചയായി വീട്ടില്‍ പരിശോധനക്കെത്തുന്നു. അദ്ദേഹം എവിടെയെന്ന് ചോദിക്കുന്നു. പക്ഷേ പൊലീസ് അറസ്റ്റിന് ശേഷം അദ്ദേഹം എവിടെയാർണെന്ന് വിവരമില്ലെന്നും അവര്‍ പറഞ്ഞു.സമരത്തില്‍ പങ്കെടുത്ത 1500 പേര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ സമരം നടക്കുന്നുണ്ട്. ഹര്‍ദിക് പട്ടേലിനെതിരെ 20ഓളം കേസുകളാണ് സംസ്ഥാനത്ത് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam