
ചണ്ഡീഗഡ്: നിർണായക തീരുമാനങ്ങളുമായി ഹരിയാനയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാർ. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് സമ്പൂർണ നികുതിയിളവ് നൽകാനും അഗ്നിപഥ് പദ്ധതി പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയത്തിനും അഗ്നിവീരർക്കുള്ള പിന്തുണയ്ക്കും വലിയ പ്രോത്സാഹനമാകും. പുതിയ തീരുമാനപ്രകാരം, 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുമ്പോൾ മോട്ടോർ വാഹന നികുതി പൂർണമായും ഒഴിവാകും. വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി മുതൽ ഈ നയം പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ശ്രദ്ധേയമായ മറ്റൊരു നീക്കത്തിൽ, നാല് വർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ഗ്രൂപ്പ് സി, ഡി തസ്തികകളിലെ നേരിട്ടുള്ള നിയമനങ്ങളിൽ 20 ശതമാനം സംവരണം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി. സൈനിക സേവനം കഴിഞ്ഞെത്തുന്ന യുവാക്കൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. ഇതോടൊപ്പം, ഗ്രാമങ്ങളിലെ 'മുസ്തർക്ക മൽകാൻ' ഭൂമിയിൽ 20 വർഷത്തിലേറെയായി താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശം നൽകുന്നതിനും തീരുമാനമായി. ഇതിനായി ഹരിയാന ലാൻഡ് റെവന്യൂ (ഭേദഗതി) ബിൽ 2024-ന് അംഗീകാരം നൽകി. സമാനമായി, മുനിസിപ്പൽ, മുനിസിപ്പൽ കോർപ്പറേഷൻ ഭൂമിയിൽ 20 വർഷമായി താമസിക്കുന്നവർക്കും ഉടമസ്ഥാവകാശം നൽകുന്നതിനുള്ള ബില്ലുകൾക്കും മന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചു.
വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ സർവകലാശാലകൾക്കും കേന്ദ്രങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. റെവാരി ജില്ലയിൽ ഒരു സംസ്ഥാന സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. കുരുക്ഷേത്രയിലെ ശ്രീ കൃഷ്ണ ആയുഷ് സർവകലാശാലയുടെ പ്രാദേശിക കേന്ദ്രം പഞ്ച്കുള ജില്ലയിലെ ഫേദുപൂർ ഗ്രാമത്തിൽ സ്ഥാപിക്കും. കൂടാതെ, കൈതാലിലെ മഹർഷി വാൽമീകി സംസ്‌കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ ഗുരുകുൽ വിദ്യാപീഠം സോനിപതിലെ മറ്റിൻഡു ഗ്രാമത്തിൽ സ്ഥാപിക്കാനും അനുമതിയായി. ഹരിയാന രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് ബിൽ 2024, ഹരിയാന സ്റ്റേറ്റ് പ്രോസിക്യൂഷൻ (ഗ്രൂപ്പ് ബി) സർവീസ് (ഭേദഗതി) റൂൾസ് 2024 എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam