
മുംബൈ: ദസറ റാലി മുംബൈ ശിവാജി പാർക്കിൽ നടത്താനുള്ള ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് പച്ചക്കൊടി. ശിവസേന അധികാരത്തർക്കം സംബന്ധിച്ച് തീരുമാനമാകും വരെ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കരുതെന്ന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
ശിവാജി പാർക്കിൽ ദസറ റാലി നടത്താനുള്ള ഇരുവിഭാഗത്തിന്റെയും നീക്കത്തിന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് താക്കറെ വിഭാഗം കോടതിയെ സമീപിച്ചത്. ഇരുവിഭാഗവും ഒന്നിച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്. രണ്ടിലൊരു വിഭാഗത്തിന് അനുമതി നൽകിയാലും പ്രശ്നം ഉണ്ടാകുമെന്നും കോർപ്പറേഷൻ വിലയിരുത്തിയിരുന്നു. എന്നാൽ, കോർപ്പറേഷന്റെ ഉത്തരവ് നിയമത്തെ ദുരുപയോഗം ചെയ്യലാണെന്ന് കോടതി പറഞ്ഞു.
ഈ ആവശ്യത്തിന്റെ മറവിൽ താക്കറെ വിഭാഗം പാർട്ടിയിലുള്ള അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണെന്ന് ഷിൻഡെ വിഭാഗം ആരോപിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്ത താക്കറെ വിഭാഗം ജുഡീഷ്യൽ സംവിധാനത്തിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു. ഇക്കുറി ദസറ റാലി വിപുലമായി നടത്തുമെന്നും താക്കറെ വിഭാഗം വക്താവ് മനീഷ കയാന്തെ പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് ബാന്ദ്ര കുർള കോംപ്ലക്സ് ഗ്രൗണ്ടിലാണ് ദസറ റാലി നടത്താൻ അനുമതി.
56 വർഷമായി ശിവാജി പാർക്കിൽ റാലി നടന്നുവരുന്നതാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം അത് മുടങ്ങി. ഉദ്ദവിന്റെ പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയുടെ തീപ്പൊരി പ്രസംഗങ്ങൾക്ക് വേദിയായ സ്ഥലമാണ് ശിവാജി പാർക്ക്. അതേസമയം, ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത് അവരാണ് യഥാർത്ഥ ശിവസേനയെന്നാണ്. ഹിന്ദുത്വയും മറാഠി സ്വാഭിമാനവും ഉയർത്തിപ്പിടിക്കുന്ന, ബാൽതാക്കറെയുടെ യഥാർത്ഥ പാർട്ടി പിൻഗാമികൾ തങ്ങളാണെന്നാണ് അവർ അവകാശപ്പെടുന്നത്. പാർട്ടി പിളർപ്പിനു ശേഷമെത്തുന്ന ആദ്യ ദസറയെന്ന നിലയിൽ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്. ശിവസേന പിളർത്തി ബിജെപിക്കൊപ്പം ഭരണം നടത്തുകയാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.
Read Also: അങ്കിത ഭണ്ഡാരി കേസ്; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർ പ്രതികൾ, കൊല ഇംഗിതത്തിന് വഴങ്ങാഞ്ഞ്