'കൂട്ട സാനിറ്റൈസേഷന്‍ നിര്‍ദേശിച്ചിട്ടില്ല'; ബറേലിയില്‍ നടന്നത് തെറ്റെന്ന് ആരോഗ്യമന്ത്രാലയം

By Web TeamFirst Published Mar 30, 2020, 4:52 PM IST
Highlights

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ ഗ്രാമത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂട്ടമായി ഇരുത്തി ആരോഗ്യപ്രവര്‍ത്തകര്‍ സാനിറ്റൈസ് ചെയ്ത നടപടി വിവാദമായിരുന്നു. 

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറൈറ്റ്സ് ചെയ്‍ത നടപടി തെറ്റെന്ന് ആരോഗ്യമന്ത്രാലയം. ഇത്തരത്തിൽ ആളുകളെ സാനിറ്റൈസേഷൻ നടത്താൻ നിർദ്ദ‌േശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ സാനിറ്റൈസ് ചെയ്‍ത നടപടി വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതികരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ ഗ്രാമത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂട്ടമായി ഇരുത്തി ആരോഗ്യപ്രവര്‍ത്തകര്‍ സാനിറ്റൈസ് ചെയ്യുകയായിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെയാണ് ഇത്തരത്തില്‍ പൊതുനിരത്തിലിരുത്തി സാനിറ്റൈസ് ചെയ്‍തത്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്പ്രേ ചെയ്തത് മൂലം കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നാണ് പരാതി. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗുകള്‍ അടക്കമായിരുന്നു കൂട്ട സാനിറ്റൈസേഷന്‍. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരാക്കുകയായിരുന്നു ലക്ഷ്യമെന്ന് ബറേലിയിലെ കൊവിഡ് 19 നടപടികളുടെ ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അശോക് ഗൌതം പറഞ്ഞു. 

സാനിറ്റൈസര്‍ സ്പ്രേ ചെയ്യുന്നതിന് മുന്‍പ് കണ്ണുകള്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഗൌതം പറയുന്നു. തുണികളും ബാഗിലുമടക്കം ഏത് പ്രതലത്തിലും വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ഗൌതം കൂട്ടിച്ചേര്‍ക്കുന്നു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കേണ്ടി വരില്ലെന്നും ഗൌതം പറഞ്ഞു. 
 

click me!