'നിവാർ' ദുർബലമായിട്ടും തമിഴ്നാട്ടിൽ മഴ തുടരുന്നു; പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Nov 27, 2020, 4:49 PM IST
Highlights

നിവാർ ചുഴലിക്കാറ്റിൻ്റെ ആശങ്ക ഒഴിഞ്ഞിട്ടും തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിൽ വെളളപ്പൊക്ക ഭീഷണി തുടരുകയാണ്. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. 

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ദുർബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളിൽ കനത്ത മഴ തുടരുന്നു. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാർപ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങൾ വെള്ളക്കെട്ടിലാണ്. അതേസമയം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

നിവാർ ചുഴലിക്കാറ്റിൻ്റെ ആശങ്ക ഒഴിഞ്ഞിട്ടും തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിൽ വെളളപ്പൊക്ക ഭീഷണി തുടരുകയാണ്. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ആന്ധ്രയിലെ ചിറ്റൂർ, കടപ്പ, നെല്ലൂർ ജില്ലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 

തീരമേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നിവാർ ശക്തമായി ആഞ്ഞടിച്ച കാർഷിക മേഖലയായ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കാഞ്ചീപുരത്ത് നദികൾ കരകവിഞ്ഞതോടെ പ്രളയ സാധ്യത കണക്കിലെടുത്ത് നാൽപ്പത് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

 നിവാർ ചുഴലിക്കാറ്റിൽ പുതുച്ചേരിയിൽ 400 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടതോടെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമർദം അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറി നിവാറിൻ്റെ അതേ ദിശയിൽ സഞ്ചരിക്കുമെന്നാണ് മുന്നറിയിപ്പ്. 

click me!